Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kavalam

പാടശേഖരത്തിലെ വെള്ളക്കെട്ടിലെ കുഴിയിലേക്കു ബസ് ചെരിഞ്ഞു; അപകടം വഴിമാറിയത് തലനാരിഴയ്ക്ക്

മങ്കൊമ്പ്: കുമരംകരിയിൽ കെഎസ്ആർടിസി ബസ് പാടശേഖരത്തിലെ വെള്ളക്കെട്ടിലെ കുഴിയിലേക്കു ചെരിഞ്ഞു. ഇന്നു രാവിലെ 7.50നാണ് സംഭവം. കാവാലത്തുനിന്നു ചങ്ങനാശേരിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് കുമരംകരിയില്‍വച്ച് പറമ്പടിപൊന്നാംപാക്ക പാടശേഖരത്തിലെ വെള്ളക്കെട്ടിലെ കുഴിയിലേക്കു അപകടകരമാംവിധം ചെരിയുകയായിരുന്നു.

എന്നാൽ, ജീവനക്കാരും യാത്രക്കാരും അവസരോചിതമായ ഇടപെട്ടതിനാല്‍ അനിഷ്ടസംഭവങ്ങളൊഴിവായി. കുഴിയില്‍ചാടി പിന്‍ചക്രത്തിന്‍റെ ടയര്‍ പൊട്ടിയതാണ് അപകടകാരണം.

കെഎസ്ടിപിയുടെ വീയപുരം-തുരുത്തി റോഡുനവീകരണ പദ്ധതിയുടെ ഭാഗമായുള്ള മിനി പൈപ്പുകലുങ്കിന്‍റെ നിര്‍മാണം നടക്കുമ്പോള്‍ വാഹനങ്ങള്‍ക്കു കടന്നുപോകാനായി നിര്‍മിച്ചിരിക്കുന്ന താത്കാലിക ബൈപാസ് റോഡിലെ കുഴിയാണ് അപകടത്തിനിടയാക്കിയത്.

കുമരംകരിയിലെത്തുമ്പോള്‍ വിദ്യാര്‍ഥികളടക്കം നൂറ്റിയിരുപതോളം യാത്രക്കാര്‍ തിങ്ങിനിറഞ്ഞ് ബസിനുള്ളിലുണ്ടായിരുന്നു. അലറിക്കൂവിയ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയശേഷം ഏറെ പണിപ്പെട്ടാണ് ജീവനക്കാര്‍ കുമരംകരി ക്ഷേത്രത്തിനു സമീപമുള്ള സ്റ്റോപ്പിലേക്ക് ബസ് എത്തിച്ചത്.

വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയുമൊക്കെ യാത്ര മുടങ്ങാതിരിക്കുന്നതിനായി ഡ്രൈവര്‍ വിനോദ് കുമാര്‍ ബസ് പറാല്‍ പള്ളിക്കു സമീപം എത്തിച്ച് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. പിന്നാലെ വരുന്ന കാവാലം ലിസ്യൂവില്‍നിന്നുള്ള ബസില്‍ കൂടുതല്‍ തിരക്കായിരിക്കുമെന്നതിനാല്‍, പറാല്‍വരെയെങ്കിലുമെത്തിക്കാന്‍ ജീവനക്കാര്‍ കാട്ടിയ സന്മനസ് യാത്രക്കാര്‍ക്ക് അനുഗ്രഹമായി.

വെള്ളപ്പൊക്കത്തിനു മുന്‍പു വരെ വാലടി- മുളയ്ക്കാംതുരുത്തി റോഡിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ബസ്സുകളാണിപ്പോള്‍ കുമരംകരി- പറാല്‍ റൂട്ടിലൂടെ വഴിതിരിച്ചു വിട്ടിരിക്കുന്നത്.

കെഎസ്ടിപി പദ്ധതിയുടെ തന്നെ ഭാഗമായി വാലടിറോഡില്‍ നിര്‍മ്മിച്ചിട്ടുള്ള മിനിപൈപ്പുകലുങ്കുകളിൽ ഒരെണ്ണത്തിന്‍റെ അപോച്ച് റോഡ് മക്കടിച്ചു പൊക്കാത്തതിനാലും, അവിടെ താത്കാലികമായി നിര്‍മിച്ചിട്ടുള്ള ബൈപാസ് റോഡിന്‍റെ അവസ്ഥ മോശമായതിനാലുമാണ് അതുവഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളിപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.

106.4 കോടി രൂപ ചെലവഴിച്ചുള്ള കെഎസ്ടിപി പദ്ധതിയുടെ ഭാഗമായ വാലടി- മുളയ്ക്കാംതുരുത്തി റോഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എസിറോഡിലെ 880.74 കോടിയുടെ നവീകരണത്തിന്‍റെ മാതൃകയിലാണു നടക്കുന്നത്. ഉയരപ്പാതകളും കൃഷിക്കുവേണ്ടിയുള്ള പമ്പിംഗ് നടന്നുവന്നിരുന്ന പാടശേഖരപ്രദേശങ്ങളും ഒഴികെയുള്ള, എസി റോഡിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളംകയറി ഗതാഗതം മുടങ്ങിയിരുന്നു.

ഇതേ പോലെ വാലടി റോഡിലൂടെ വെള്ളത്തില്‍ നീന്തിക്കയറി മുളയ്ക്കാംതുരുത്തിയിലെത്തിയാണ് രോഗികളുള്‍പ്പെടെയുള്ള അത്യാവശ്യക്കാര്‍ ഇക്കഴിഞ്ഞ വെള്ളപ്പൊക്കദിനങ്ങളില്‍ യാത്രചെയ്തത്.

റോഡുപണി പൂര്‍ത്തിയാക്കാന്‍ വൈകുന്നതുമൂലം വര്‍ഷങ്ങളായി ഇതുവഴി യാത്രചെയ്യുന്നവരെല്ലാം ദുരിതത്തിലാണ്. നവീകരണത്തിനു മുന്‍പ് റോഡിനുണ്ടായിരുന്ന സൗകര്യങ്ങളിലൊന്നും കാര്യമായ വര്‍ദ്ധനവില്ലാതെവരുകയും, വെള്ളപ്പൊക്കംപോലുള്ള സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാവാതിരിക്കുകയുമൊക്കെ ചെയ്താല്‍; പൊതുഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കുന്നതുകൊണ്ടെന്തു പ്രയോജനമെന്നാണ് നാട്ടുകാരിപ്പോള്‍ ചോദിക്കുന്നത്.

കോടികളുടെ പദ്ധതിയായതിനാല്‍ ഉടനെയൊന്നും പുതിയൊരു പദ്ധതിക്ക് അനുമതി ലഭിക്കാനിടയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നോരണ്ടോ ദിവസം മഴപെയ്താല്‍ വെള്ളക്കെട്ടിലാകുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്കുള്ളിലെ റോഡുകള്‍ക്കുവേണ്ടി ആവിഷ്‌കരിച്ച പദ്ധതി, പ്രാദേശിക പ്രത്യേകതകളൊന്നും പരിഗണിക്കാതെ രൂപകല്‍പ്പന ചെയ്തത് ആര്, എങ്ങനെ തുടങ്ങിയ വിശദാംശങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എന്തായാലും വെള്ളം പൊങ്ങുമ്പോഴെല്ലാം, ആശുപത്രിയുള്‍പ്പെടെ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ദിവസങ്ങളോളം വെള്ളക്കെട്ടില്‍ കുടുങ്ങുന്ന അവസ്ഥയും ആരോഗ്യ ശുചിത്വ പ്രശ്‌നങ്ങളുമൊക്കെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വാലടിയിലേതിലും ദയനീയമായ അവസ്ഥയിലുള്ള വെള്ളക്കെട്ടാണ്, മുളയ്ക്കാംതുരുത്തി- കാവാലം റോഡിന്‍റെ കിഴക്കേചേന്നംകരികലുങ്കുവരെയുള്ള ഭാഗങ്ങളിലുണ്ടായിരുന്നത്. കുറിച്ചി- കാവാലം റോഡിലെ ഈരമുതലുളള ഭാഗങ്ങളും വെള്ളത്തിലാകുന്നതു പതിവാണ്. വെള്ളത്തിലൂടെ വണ്ടിയോടി വാഹനങ്ങളും റോഡുകളും തകരാറിലാകുന്നതുമൂലമുള്ള നഷ്ടങ്ങളും, അപകടസാധ്യതകളുമെല്ലാം വളരെ വലുതാണ്.

ഇത്തരത്തില്‍ വന്‍ ദുരന്തമായി കലാശിക്കാമായിരുന്ന അപകടമാണ് കുമരംകരിയിൽ ഇന്ന് ഒഴിവായത്. റോഡുകള്‍ നവീകരിക്കുമ്പോള്‍ എംഎഫ്എലിന്‍റെ (മാക്‌സിമം ഫ്‌ളെഡ് ലെവല്‍) അടിസ്ഥാനത്തില്‍ ഉയര്‍ത്തിപ്പണിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഏതാനും വര്‍ഷം മുന്‍പ് എസിറോഡിലടക്കം വെള്ളംകയറി ഗതാഗതം മുടങ്ങിയപ്പോഴും, പാടശേഖരങ്ങളില്‍ പമ്പിംഗ് ഉണ്ടായിരുന്നതിനാല്‍ കാവാലം സെക്ടറില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളടക്കം സുഗമമായി നടന്നതിനെ മാതൃകയാക്കി, സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനാവശ്യമായ സ്ഥിരം പദ്ധതികളാവിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാണ്.

ശൃംഖലയായുള്ള പാടശേഖരങ്ങള്‍ക്കുള്ളിലൂടെയുള്ള കുട്ടനാടന്‍ റോഡുകള്‍, കൃഷിയില്ലാത്ത മഴക്കാലത്ത് നിരന്തരംവെള്ളക്കെട്ടില്‍ മുങ്ങിക്കിടന്നു തകരുന്നതിപ്പോള്‍ പതിവാണ്. ഇതുള്‍പ്പെടെയുള്ള വെള്ളക്കെട്ടുദുരിതങ്ങളൊഴിവാക്കുന്നതിനായി നീലംപേരൂര്‍ ഗ്രാമ പഞ്ചായത്ത് 40 ലക്ഷം രൂപാ വകയിരുത്തി നിയന്ത്രിതപമ്പിംഗ് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2025 ഡിസംബര്‍ 31ലെ മന്ത്രിസഭായോഗം ദുരിതനിവാരണത്തിനായുള്ള പമ്പിംഗിന് തുകയനുവദിക്കാന്‍ ആലപ്പുഴ ജില്ലാകളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു കുട്ടനാടന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് നീലംപേരൂര്‍ പഞ്ചായത്തില്‍ ഒഴുക്കിന്‍റെ ശക്തിയും വെള്ളത്തിന്‍റെ തള്ളലും താരതമ്യേനെ കുറവാണെന്ന പ്രത്യേകതയുമുണ്ട്.

ഇത്തരത്തില്‍ സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നെങ്കിലും, വാലടി- കാവാലം റോഡ് കടന്നുപോകുന്ന നീലംപേരൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളിലൊന്നും നിയന്ത്രിതപമ്പിംഗ് നടപ്പായില്ല. പാടശേഖരസമിതികളുടെ ഔദാര്യത്തില്‍ മാത്രം ആശ്രയിച്ചാല്‍ പദ്ധതി നടപ്പാകില്ലെന്നതാണ് നീലംപേരൂരിലെ അനുഭവത്തില്‍ നിന്നും വ്യക്തമാകുന്നത്.

കെഎസ്ടിപി പദ്ധതിയുടെ ഭാഗമായ മിനിപൈപ്പു കലുങ്കുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും, മുളയ്ക്കാംതുരുത്തി-വാലടി റോഡിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാംരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കുട്ടനാട് മേഖലാ പസിഡന്‍റ് പ്രദീപ് വാലടി ആവശ്യപ്പെട്ടു.

Latest News

Corehub Up