ലണ്ടൻ: ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ട്വന്റി-20 ക്രിക്കറ്റ് ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സഹ ഉടമ കാവ്യാ മാരന് എതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം.
പാക്കിസ്ഥാൻ ലെഗ് സ്പിന്നർ അബ്രാർ അഹമ്മദിനെ ദ ഹൺഡ്രഡ് ടൂർണമെന്റിനുള്ള ലേലത്തിൽ സൺറൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതാണ് വിമർശനത്തിന് വഴിയൊരുക്കിയത്. ലേലത്തിൽ പങ്കെടുത്ത മറ്റൊരു പാക്കിസ്ഥാൻ താരം ഉസ്മാൻ താരിഖിനെ അമേരിക്കൻ ഉടമസ്ഥതയിലുള്ള ബിർമിംഗ്ഹാം ഫീനിക്സ് സ്വന്തമാക്കി.
ഹൈദരാബാദിന്റെ 2026 സീസണിലെ മത്സരങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 2026 ഐപിഎൽ സീസണിലെ ഉദ്ഘാടന മത്സരം നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സും തമ്മിലാണ്.
ദ ഹണ്ട്രഡ് ലേലത്തിൽ ഐപിഎൽ ടീമുകളുടെ ഉടമസ്ഥതയിലുള്ള എംഐ ലണ്ടൻ, മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, സണ്‍റൈസേഴ്സ് ലീഡ്സ്, സതേണ്‍ ബ്രേവ് എന്നിവ പാക് താരങ്ങളെ ടീമിലെടുക്കില്ലെന്നായിരുന്നു സൂചന.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലത്തിൽ, 2009 മുതൽ പാക് താരങ്ങർ ഐപിഎല്ലിൽ ഇടം നേടിയിട്ടില്ല.