കേദാർനാഥ് ക്ഷേത്രനട തുറന്ന ദിവസമുണ്ടായ വൻ തിരക്കും അച്ചടക്കമില്ലായ്മയും സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്.
ഏപ്രിൽ 22-ന് ദർശനത്തിനായി തടിച്ചുകൂടിയ ആയിരക്കണക്കിന് ഭക്തർക്കിടയിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്.
ബാരിക്കേഡുകൾ ചാടിക്കടന്നും വരിതെറ്റിച്ച് മുന്നേറാൻ ശ്രമിച്ചും ഒരു വിഭാഗം ആളുകൾ സൃഷ്ടിച്ച തിരക്ക് തീർഥാടന കേന്ദ്രത്തിന്‍റെ ശാന്തതയെ പൂർണമായും തകർത്തു.
തിക്കും തിരക്കും കാരണം നടക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ, ഭക്തർ പരസ്പരം ഉന്തും തള്ളും നടത്തിയതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി.
ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ജനരോഷമാണ് ഉയർന്നു വന്നിരിക്കുന്നത്. തീർഥാടന കേന്ദ്രങ്ങളിൽ പോലും കുടുംബത്തോടൊപ്പം സമാധാനത്തോടെ ദർശനം നടത്താൻ കഴിയാത്ത അവസ്ഥയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
വിഐപി പരിഗണന ആഗ്രഹിക്കുന്നവരുടെ മനോഭാവവും, വരിയിൽ നിൽക്കാനുള്ള ക്ഷമയില്ലായ്മയുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
തീർഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യത്തോടൊപ്പം തന്നെ, തീർഥാടകരുടെ മനോഭാവത്തിലുള്ള മാറ്റത്തെക്കുറിച്ചും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇത്തരം പുണ്യസ്ഥലങ്ങളെ പലരും റീൽസ് ഷൂട്ട് ചെയ്യാനുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായി കാണുന്നു എന്നുള്ളതാണ്.
ഭക്തിയേക്കാൾ ഉപരിയായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ദൃശ്യങ്ങൾ പകർത്തുന്നതിലാണ് ഇന്നത്തെ തലമുറയുടെ ശ്രദ്ധയെന്നും, ഇതാണ് പലപ്പോഴും തിരക്കും അസൗകര്യങ്ങളും വർധിപ്പിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഒരു പുണ്യസ്ഥലത്തേക്ക് പോകുമ്പോൾ പാലിക്കേണ്ട പ്രാഥമിക മര്യാദകളോ അച്ചടക്കമോ പലർക്കും നഷ്ടപ്പെട്ടുവെന്നും, തീർഥാടനത്തെ ഒരു ടൂറിസ്റ്റ് അനുഭവമായി കാണുന്ന പ്രവണത ഒഴിവാക്കണമെന്നുമാണ് ഈ സംഭവം നൽകുന്ന മുന്നറിയിപ്പ്.