ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായിരുന്ന തോമസ് കുതിരവട്ടത്തിന് നാട് വിടനൽകി.
ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരമർപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് വിലാപയാത്രയായി ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക് കൊണ്ടുപോയി.
രാഷ്ട്രീയ-ആത്മീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖരും നാനാജാതി മതസ്ഥരും വൈദികരും കന്യാസ്ത്രീകളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയിരുന്നു.
ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ കല്ലിശേരിയിലെ വീട്ടിലെത്തി. മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ് എന്നിവരും മോൻസ് ജോസഫ്, മാത്യു ടി. തോമസ്, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ തുടങ്ങിയ എംഎൽഎമാരും ആദരാഞ്ജലികൾ അർപ്പിച്ചു.
ചെങ്ങന്നൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരധ്യായം എഴുതിച്ചേർത്ത നേതാവായിരുന്നു തോമസ് കുതിരവട്ടം. വിമോചന സമരത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന് പാർലമെന്ററി രംഗത്തും സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു കല്ലിശേരിയുടെ പ്രിയപ്പെട്ട ബേബിച്ചായൻ എന്ന തോമസ് കുതിരവട്ടം.