തൃശൂർ: കോഴ വാങ്ങി കലോത്സവങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് കേരള ഡാൻസ് ടീച്ചേഴ്സ് അസോസിയേഷൻ.
വിധികർത്താക്കളാകണമെങ്കിൽ തങ്ങൾ പറയുന്ന മത്സരാർഥിക്ക് ഒന്നാംസ്ഥാനം നൽകണമെന്ന് അഴിമതിക്കാർ ആവശ്യപ്പെട്ടെന്നും ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പല ജില്ലകളിലും കലോത്സവങ്ങൾ നടന്നപ്പോൾ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വോയ്സ് മെസേജുകളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇതു തെളിവായി പരാതിനൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ല.
തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ മാർഗംകളിയിൽ വിധികർത്താക്കളായി വന്നതു മോഹിനിയാട്ടം അധ്യാപകരാണ്. കലോത്സവത്തിന്റെ സുതാര്യത ഉറപ്പുവരുത്തണം. അതിനു നൃത്താധ്യാപകരുടെ സാന്പത്തികസ്രോതസിനെപ്പറ്റി അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ.എസ്. സുരേഷ്, കലാഭവൻ അലി, ആർഎൽവി ജലജ മധുസൂദനൻ, ഫ്രാൻസിസ് വടക്കൻ, മത്തായി ജോസഫ് എന്നിവർ പങ്കെടുത്തു.