തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യഭൂമിയിലെ ചന്ദനമരം മുറിച്ച് വനംവകുപ്പ് മുഖേനെ വില്പന നടത്താൻ അനുവാദം നൽകുന്ന 2025 കേരളാ വന (ഭേദഗതി) ബിൽ നിയമമായി.
പുതിയ നിയമം ഈ മാസം ഒൻപതിന് നിലവിൽ വന്നു. നിയമം നടപ്പിലാക്കാനാവശ്യമായ ചട്ടങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
സ്വകാര്യ ഭൂമിയിൽ നിന്നും വനംവകുപ്പ് മുഖേന മുറിച്ച് വിൽപന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്ത് ചന്ദന കൃഷി നടത്തി കർഷകർക്ക് വലിയ സാന്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അവസരം വന്നതായും ചന്ദന മരങ്ങൾ വച്ചുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിംഗ് പദ്ധതി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭൂഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വില്പന നടത്താൻ ഇതുവരെ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമയ്ക്കെതിരേ കേസ് എടുക്കുന്ന സ്ഥിതിയായിരുന്നു. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങൾ ഉൾപ്പെടെയുള്ളവ വെട്ടിമാറ്റുന്നതിന് ഒരു സമിതി പരിശോധിച്ച് ശിപാർശ ചെയ്താൽ മാത്രം അനുവാദം നൽകാം എന്നായിരുന്നു മുൻവ്യവസ്ഥ.