തൃശൂർ: കടുത്ത സാന്പത്തിക പരിമിതിയിൽനിന്ന് ചെയ്യാവുന്നതെല്ലാം ചെയ്തെന്നും സംതൃപ്തിയോടെയാണു കേരള സാഹിത്യ അക്കാദമിയുടെ പടിയിറങ്ങുന്നതെന്നും കെ. സച്ചിദാനന്ദൻ. 14 വർഷംകൊണ്ട് കേന്ദ്ര സാഹിത്യ അക്കാദമിയിൽ വരുത്തിയ സമൂലമാറ്റത്തിനു സാധിച്ചില്ലെങ്കിലും നാലുവർഷത്തിനിടെ പരമാവധി കാര്യങ്ങൾ ചെയ്തെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
അക്കാദമിയുടെ ചരിത്രത്തിലാദ്യമായി രണ്ടു സാർവദേശിയ സാഹിത്യോത്സവങ്ങൾ, എന്റെ രചനാലോകം, എന്റെ വായനാലോകം എന്നിങ്ങനെ രണ്ടു പ്രഭാഷണ പരന്പരകൾ, സ്ത്രീ എഴുത്തുകാർക്ക് രണ്ട് ക്യാന്പുകൾ, എൽജിബിടിക്യൂഐ എഴുത്തുകാരുടെ മേള, ബഹുഭാഷാ സമ്മേളനം, ഗോത്രഭാഷാ നിഘണ്ടുക്കളുടെ തുടക്കം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, മലയാളം ലിറ്റററി സർവേ എന്നിങ്ങനെ പുതുമകളും തുടർച്ചകളും നിറഞ്ഞ വർഷങ്ങളായിരുന്നു ഇവ.
എൻഡോവ്മെന്റ് ഉൾപ്പെടെ അഞ്ചു പുരസ്കാരങ്ങൾ, പരമോന്നത ബഹുമതിയായ ഫെലോഷിപ്പ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അക്കാദമിയിൽനിന്നു ലഭിച്ചു.
23 വയസുമുതൽ നിരവധി പരിപാടികളിൽ പങ്കെടുത്ത ഒരു എഴുത്തുകാരന്റെ നന്ദിപ്രകടനമാണ് അക്കാദമിയിലെ പ്രവർത്തനങ്ങളെന്നും ചുമതല നിർബന്ധിച്ച് ഏൽപ്പിച്ചവർക്കും നിർവഹിക്കാൻ സഹായിച്ചവർക്കും നന്ദി പറയുന്നെന്നും സച്ചിദാനന്ദൻ കുറിച്ചു. ഇനി മുഴുവനായും എഴുത്തിലേക്കും ആരോഗ്യം അനുവദിക്കുന്നതുപോലെ ദേശീയ മാനവിക വേദിയുടെ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിലും പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കോണ്ഗ്രസ് അനുകൂലികളായ കൽപ്പറ്റ നാരായണൻ, യു.കെ. കുമാരനും പുറമേ സി.വി. ബാലകൃഷ്ണനും പരിഗണനയിലുണ്ടെന്ന് കോണ്ഗ്രസ് അനുകൂല സാംസ്കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കോണ്ഗ്രസ് സംസ്കാരമുള്ളവർക്കു പ്രാധാന്യം നൽകണമെന്നാണു സംസ്കാര സാഹിതി പ്രവർത്തകർ വ്യക്തമാക്കിയത്.