Business
തിരുവനന്തപുരം: ഡീപ്ടെക് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ജർമനിയിലെ ബാഡൻവുട്ടംബർഗിലെ നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി കോവളത്ത് നടന്ന ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2025ൽ ധാരണാപത്രം ഒപ്പിട്ടു.
’ദ് കേരള ഫ്യൂച്ചർ ഫോറം’ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വച്ചാണ് കെഎസ്യുഎം സിഇഒ അനൂപ് അംബികയും ജർമനിയിലെ കാൾസ്രൂഹ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മേധാവി തോമസ് ന്യൂമാനും കരാർ ഒപ്പിട്ടത്.
ജർമനിയിലെ അഞ്ചു പ്രമുഖ സർവകലാശാലകൾ ചേർന്നുള്ള കൂട്ടായ്മയാണ് നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി. ഒരു ബില്യണ് യൂറോയ്ക്കു മുകളിൽ മൂല്യമുള്ള വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടും ഇവർക്കുണ്ട്. ഈ സഹകരണത്തിലൂടെ ജർമനിയിലും കേരളത്തിലുമായി ഏകദേശം 300 സ്റ്റാർട്ടപ്പുകൾ ഘട്ടംഘട്ടമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡീപ്ടെക് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് ഉൾപ്പെടെയുള്ള വിവിധ പിന്തുണകൾ ഈ സഹകരണത്തിലൂടെ ലഭ്യമാകും.
സർക്കാരിന്റെയും കേരളത്തിലെയും ജർമനിയിലെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെയും പങ്കാളിത്തത്തോടെ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും വർക്കിംഗ് ഗ്രൂപ്പും രൂപീകരിച്ച് പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകും.
കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കഴിവുള്ളവരെ കണ്ടെത്തി സുസ്ഥിരമായ പ്രതിഭാ ശൃംഖല രൂപപ്പെടുത്തുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന സവിശേഷത. ഇത് കേരളത്തിന്റെ വ്യവസായ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Business
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പിനു കോവളത്ത് തുടക്കമായി.
സ്റ്റാർട്ടപ്പുകൾക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് ഹഡിൽ ഗ്ലോബൽ സഹായകമാകും. ആഗോളതലത്തിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ സെഷനുകളും ചർച്ചകളും ഉയർത്തിക്കാട്ടും. സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്, സാങ്കേതികവിദ്യ എന്നിവയിലാണ് ത്രിദിന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കേരളത്തിന്റെ വിജ്ഞാന സന്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നിൽക്കണ്ടുള്ള വിഷൻ 2031 പ്രവർത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടന സെഷനിൽ സംസാരിച്ചു. എഐ, ഓട്ടോമേഷൻ, ഷിപ്പിംഗ് വിതരണ ശൃംഖലകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനൊപ്പമുള്ള പുരോഗതി കൈവരിക്കാൻ കേരളവും നിരവധി സുപ്രധാന ചുവടുവയ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
തുറമുഖ വളർച്ച, വ്യാവസായിക ശേഷി, ഉൾനാടൻ ജലഗതാഗതം എന്നിവ സംയോജിപ്പിക്കുന്ന തന്ത്രപ്രധാന വികസന മേഖലകളിലൊന്നായി വിഴിഞ്ഞം-കൊല്ലം-പുനലൂർ ട്രയാങ്കിൾ ഉയർന്നുവരുന്നു. വിഴിഞ്ഞം തുറമുഖം അതിന്റെ കവാടമായും ദക്ഷിണ കേരളവും തമിഴ്നാടും നിർമാണ, സമുദ്ര സേവന കേന്ദ്രമായും, പുനലൂർ തെങ്കാശി ബെൽറ്റ് എൻജിനിയറിംഗ്, കാർഷിക വ്യാവസായിക കേന്ദ്രമായും ഇതിന്റെ ഭാഗമാകുന്നു. ലോജിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, ക്ലീൻ ടെക് വ്യവസായങ്ങൾ എന്നിവയ്ക്ക് സമാനതകളില്ലാത്ത സാധ്യതകൾ ഇതു വാഗ്ദാനം ചെയ്യുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
സ്റ്റാർട്ടപ്പ് സ്ഥാപകൻ കെ.സി. ചന്ദ്രശേഖരൻ നായർ എഴുതിയ ‘ഇൻകുബേറ്റേഴ്സ്, ആക്സിലറേറ്റേഴ്സ് ആൻഡ് സ്റ്റാർട്ടപ്സ് ’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
മുതിർന്ന അനിമേഷൻ വിദഗ്ധനും ആനെസി ഇന്റർനാഷണൽ അനിമേഷൻ ഫെസ്റ്റിവലിലെ അവാർഡ് ജേതാവുമായ സുരേഷ് എറിയാട്ടിനെ ടെക്നോപാർക്കിലെ ടൂണ്സ് അനിമേഷൻ സിഇഒ പി. ജയകുമാറിന്റെ സാന്നിധ്യത്തിൽ മന്ത്രി ആദരിച്ചു.