തൃശൂർ: ഒന്നര പതിറ്റാണ്ടിനുമുന്പ് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ബാൻഡ് മേളം പഠിച്ച അരുൺ ഇക്കുറി സംസ്ഥാന സ്കൂൾ കലോത്സവവേദിയിൽ എത്തിയത് നാല് ടീമുകളുടെ സ്വന്തം "ആശാനായി.'
പഠനം പൂർത്തിയാക്കി മെഡിക്കൽ റപ്പായി ജോലിക്കു കയറിയെങ്കിലും ബാൻഡ് മേളത്തോടുള്ള കമ്പം അരുൺ ജീവിതത്തിന്റെ ഭാഗമാക്കി. സമയംകിട്ടുമ്പോഴൊക്കെ കുട്ടികളെ പരിശീലിപ്പിച്ചു. അവർ സബ് ജില്ലയും ജില്ലയും കടന്ന് സംസ്ഥാന കലോത്സവത്തിൽ മിന്നുംപ്രകടനം കാഴ്ചവയ്ക്കാൻ തുടങ്ങിയതോടെ എറണാകുളം തേവര കീലോത്തുപറമ്പിൽ കെ.വി. അരുൺ ബാൻഡ് മേളത്തിന്റെ ആശാനായി.
ജോലി ഉപേക്ഷിച്ച് മുഴുവൻസമയ പരിശീലകനായ അരുൺ ഇക്കുറി നാലു ടീമുകളെയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെത്തിച്ചത്. നാലു ടീമുകളും എ ഗ്രേഡ് സ്വന്തമാക്കി.
അരുൺ പരിശീലകനായ കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് എച്ച്എസ്എസ് ഇക്കുറി ദേശീയ ബാൻഡ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാനകലോത്സവത്തിലെ മിന്നുന്ന നേട്ടം.