വടകര: എംഡിഎംഎ വില്പനയ്ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശിനികളായ രണ്ട് അധ്യാപികമാരെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലീസ്.
ഇടപാടുകാരുടെ പണം അക്കൗണ്ടിലൂടെ കൈപ്പറ്റിയതിന് കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് കൊല്ലനാരി കാവ്യ (29), പേരാമ്പ്ര പൈതോത്ത് സ്വദേശിനി കെ.സി. കീര്‍ത്തന (30) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികമാരാണ്ഇവര്.
മയക്കുമരുന്നിനായി ആളുകള്‍ ഇവരുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരുന്നത്. മയക്കുമരുന്ന് ഇടപാടില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അധ്യാപികമാര്‍. ആസൂത്രിതമായ രീതിയിലാണ് അധ്യാപികമാര്‍ ഉള്‍പ്പെട്ട സംഘം മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പുവരുത്തിയാല്‍ ഇവര്‍ ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കും. തുടര്‍ന്ന് ഈ ലൊക്കേഷനില്‍ മറ്റൊരു വ്യക്തി എത്തിയാണ് എംഡിഎംഎ കൈമാറിയിരുന്നത്. കസ്റ്റമറുമായി നേരിട്ട് അധ്യാപികമാര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ലക്ഷക്കണക്കിനു രൂപയാണ് ഇവരുടെ അക്കൗണ്ടിലേക്ക് ഇത്തരത്തില്‍ വന്നുകൊണ്ടിരുന്നതെന്നു പോലീസ് പറഞ്ഞു.
ഈ മാസം ആദ്യം വടകര ആവിക്കല്‍ സ്വദേശിയായ സഫുവാന്‍ എന്ന യുവാവിനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.
ഇവര്‍ക്ക് മയക്കുമരുന്ന് രംഗത്തെ വൻ മാഫിയകളുമായി ബന്ധമുണ്ടെന്ന സംശയം പോലീസിനുണ്ട്. ലഹരിക്കേസില്‍ ആദ്യം അറസ്റ്റിലായ കീര്ത്തനയാണു കാവ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു കൈമാറിയത്.
ഈ മാസം 11ന് അറസ്റ്റിലായ കീര്‍ത്തനയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാവ്യയെയും ഉടന്‍ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കും.
പ്രധാനമായും കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ ആളുകള്‍ പണം അയച്ചത്. കീര്‍ത്തനയുടെ അക്കൗണ്ടില്‍നിന്നു കാവ്യയുടെ അക്കൗണ്ടിലേക്കും പണം അയച്ചിട്ടുണ്ട്. ഇതിനു പുറമേ കാവ്യയുടെ അക്കൗണ്ടിലേക്ക് ഇടപാടുകാര്‍ നേരിട്ട് പണം അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താണു പണം അയച്ചത്. അധ്യാപികമാര്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടിന് വിദ്യാര്‍ഥികളെ വലവീശിയിട്ടുണ്ടോയെന്ന് രക്ഷിതാക്കളില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്.