ഗോവയിലെ ഖാണ്ഡെപറ്റിൽ ജനവാസ മേഖലയിലിറങ്ങിയ കൂറ്റൻ മുതല പ്രദേശവാസികളിൽ വലിയ ഭീതി പരത്തി. വീട്ടുമുറ്റത്ത് മുതലയെ കണ്ടതോടെ പുറത്തുണ്ടായിരുന്നവർ വീടുകൾക്കുള്ളിലേക്ക് മാറുകയും തെരുവുനായ്ക്കൾ ഭയന്നു കുരയ്ക്കാൻ തുടങ്ങുകയും ചെയ്തു.
അപകടകരമായ സാഹചര്യമായിരുന്നിട്ടും നാട്ടുകാർ സ്വയം മുതലയെ തുരത്താൻ മുതിരാതെ ഉടനടി വനംവകുപ്പിനെയും രക്ഷാപ്രവർത്തകരെയും വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വന്യജീവി സംരക്ഷകൻ ചരൺ ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം കൃത്യമായ ആസൂത്രണത്തോടെ മുതലയെ സുരക്ഷിതമായി പിടികൂടി ജനവാസ മേഖലയിൽ നിന്ന് മാറ്റി.
ആർക്കും പരിക്കേൽക്കാതെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാകുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.