വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ വൻ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ഇറാനെ അടിയറവു പറയാൻ പ്രേരിപ്പിക്കുന്ന തരം ആക്രമണം നടത്തണമെന്ന് അമേരിക്കൻ സേനയ്ക്ക് പ്രസിഡന്റ് ട്രംപ് നിർദേശം നല്കിയത്രേ.
ഇറാനെ ശക്തമായി അടിക്കാൻ പോവുകയാണെന്നും ഇനിയിതു താങ്ങാൻ ഞങ്ങൾക്കു കഴിയില്ലെന്ന് ഇറാൻ പറയേണ്ടിവരുമെന്നും ട്രംപ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. നുണ പറയുകയും കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഇറാനിൽ തനിക്കു വിശ്വാസം നഷ്ടപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലും പങ്കുചേരുമെന്നാണ് റിപ്പോർട്ട്. ഇറാന്റെ എണ്ണശുദ്ധീകരണ ശാലകളിലും ഊർജ സംവിധാനങ്ങളിലും ഇതുവരെ കാണാത്ത ബോംബാക്രമണത്തിനാണ് പദ്ധതിയെന്നും പറയുന്നു. ആക്രമണത്തിന് അന്തിമാനുമതി നൽകേണ്ടത് ട്രംപാണ്.
ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ഇറാനിൽ ബോംബിട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് യുഎസ് ഒറ്റയ്ക്കാണ് ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നത്. അറബി രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയായിരുന്നു ഇറാന്റെ തിരിച്ചടി.