Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KochettansLetter

കൊച്ചേട്ടന്‍റെ കത്ത് - പാറ്റ നക്കിയ ഭാരതം

പ്രിയ ഡിസിഎൽ കൂട്ടുകാരേ,

"ആപ്കി ഭീ ബേട്ടി ഹെ് ന?
ഹം ഭീ ആപ് കേ ബച്ചോൻ ജൈസി ഹൈ!''

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ ഭാരതത്തിന്‍റെ മഹത്തായ സ്വാതന്ത്ര്യദിനത്തിന്‍റെ 80-ാം വാർഷികത്തിന്‍റെ പുലരിയിലൊന്നിൽ ഡൽഹിയിലെ ജന്തർമന്തറിൽ ഒരു പെൺകുട്ടിയുടെ ദീനവിലാപം മുഴങ്ങുകയാണ്. ""നിങ്ങൾക്കും പെൺമക്കൾ ഉള്ളതല്ലേ? എന്നിട്ടെന്തേ, എന്നോട് ഇങ്ങനെ പെരുമാറുന്നു? ഞങ്ങളും നിങ്ങളുടെ മക്കളെപ്പോലെതന്നെയല്ലേ?'' ഞങ്ങൾ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ നീറ്റ് പരീക്ഷയുടെ റിസൾട്ട് എവിടെ എന്നു ചോദിക്കുന്ന വിദ്യാർഥികളെ ക്രൂരമായി ലാത്തിവീശി പൊതിരെ തല്ലിച്ചതയ്ക്കുന്ന ഒരു വനിതാ പോലീസിനോട് ഇരുകൈകളും കൂപ്പിനിന്ന് ഒരു പെൺകുട്ടി ചോദിക്കുന്ന നിലവിളിയാണിത്!

എട്ടുപതിറ്റാണ്ടിന്‍റെ സ്വാതന്ത്ര്യാഘോഷത്തിൽ സ്വതന്ത്ര ഇന്ത്യയിലെ പുതുതലമുറയ്ക്ക് എട്ടിന്‍റെ പണികൊടുത്ത കേന്ദ്രസർക്കാരിന്‍റെ കൊലച്ചതിക്കെതിരേ കോക്രോച്ച് ജനതാപാർട്ടി എന്ന സിജെപി പാറ്റകൾ തലസ്ഥാനനഗരിയെയും കേന്ദ്രസർക്കാരിനെയും നക്കിത്തിന്നുന്ന കാഴ്ചകണ്ട് ലോകം തരിച്ചുനിൽക്കുകയാണ്.

79 വർഷങ്ങൾക്കു മുന്പ് ബ്രിട്ടീഷ് ആധിപത്യത്തെ തകർത്തെറിഞ്ഞ പൂർവരക്തസാക്ഷികളുടെ രക്തത്തുള്ളികൾ ഞരന്പിലോടുന്ന നവീന ഇന്ത്യയുടെ പുതുതലമുറ, പുതിയ സ്വാതന്ത്ര്യസമരം ആരംഭിച്ചതിന്‍റെ ശംഖൊലി മുഴങ്ങുന്പോഴാണ്, നാളെ ഡൽഹിയിലെ റെഡ്ഫോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിജി സ്വാതന്ത്ര്യദിന പതാക ഉയർത്തുന്നത്!

ലോകത്തിലെ ആദ്യ അഞ്ച് സാന്പത്തിക ശക്തികളിലൊന്നായി വളർന്ന ഇന്ത്യ ജനസംഖ്യയിൽ ലോകത്ത് ഒന്നാമതെത്തി, ഏറ്റവുമധികം മാനവ വിഭവശേഷിയുള്ള രാജ്യമായി. അന്യഗ്രഹങ്ങളിൽ കാലുകുത്തിയും ഉപഗ്രഹങ്ങൾ വിക്ഷേപിച്ചും ശാസ്ത്രസാങ്കേതിക മേഖലകളിൽ ലോകോത്തര നേട്ടങ്ങൾ നാം കൈവരിച്ചു. കാർഷിക വ്യവസായ മേഖലകളിലും ഇന്ത്യ ഒന്നാം നിരയിലെത്തി. എൺപതാംവർഷത്തിലും ഭരണഘടനയ്ക്കനുസൃതമായി രാജ്യംഭരിക്കുന്ന ഒരു ജനാധിപത്യസർക്കാർ നമുക്കുണ്ട് എന്നതും നമ്മുടെ ബഹുമതിയാണ്.

വൈവിധ്യങ്ങളുടെ കലവറയായ ഭാരതം നാനാത്വത്തിൽ ഏകത്വം എന്ന തത്വമാണ് പ്രായോഗികമാക്കുന്നത്. 1369 മാതൃഭാഷകളുള്ള ഈ മഹാരാജ്യത്ത് 450ലേറെ സംസാരഭാഷകളുമുണ്ട്. ഇന്ത്യയെപ്പോലെ വിഭിന്ന മതവിശ്വാസികൾ ലോകത്തൊരിടത്തുമുണ്ടാവില്ല. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, യഹൂദ, ബഹായി മതസമൂഹങ്ങൾ ഇന്ത്യയിലുണ്ട്.

ചാതുർവർണ്യത്തിന്‍റെ പുരാവൃത്തം ഇപ്പോഴും നിലനിൽക്കുന്ന ഉത്തരേന്ത്യൻ ഉൾനാടുകളിലും മറ്റു സംസ്ഥാനങ്ങളിലുമായി 3500-ഓളം ജാതികളും ഉപജാതികളുമുണ്ട്. പട്ടികവിഭാഗത്തിൽത്തന്നെ 1100-ലേറെ ജാതികൾ നിലവിലുള്ളപ്പോൾ ഒ.ബി.സി. വിഭാഗത്തിൽ 2400-ലേറെ വിഭാഗങ്ങളാണുള്ളത്. കൂടാതെ 705 ഗോത്രവിഭാഗങ്ങളുടെ കൂട്ടായ്മയും ഇന്ത്യൻ മതസംസ്കാരത്തെ സന്പന്നമാക്കുന്നുണ്ട്. ഇതുപോലെതന്നെ വിവിധ രാഷ്ട്രീയ പാർട്ടികൾ ദേശീയതലത്തിലും വിവിധ സംസ്ഥാനങ്ങളിലും ജനാധിപത്യ ഇന്ത്യയുടെ അടിത്തറ പണിയുന്നുണ്ട്.

വാർത്താമാധ്യമങ്ങളുടെ കാര്യത്തിലും ഇന്ത്യ സന്പന്നമാണ്. 1,55,000 പ്രസിദ്ധീകരണങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 20 ഭാഷകളിൽ ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. 918 സ്വകാര്യചാനലുകൾ വാർത്താവിതരണ മന്ത്രാലയത്തിന്‍റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ രാജ്യത്ത് ദൂരദർശൻ ചാനലിനോടൊപ്പം അൻപതിലേറെ ദേശീയ, പ്രാദേശിക ടി.വി. ചാനലുകളും ഇന്ത്യയിലുണ്ട്.

ഇതെല്ലാം നമ്മുടെ നേട്ടങ്ങളാണ്. ഈ നേട്ടങ്ങൾക്കിടയിലും അടിസ്ഥാന മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി, പുതുതലമുറപോലും സമരം ചെയ്യേണ്ട ഗതികേട് ഇന്ത്യയിലുണ്ട്. വർഗീയലഹളകളും രാഷ്ട്രീയ കലാപങ്ങളും ജനജീവിതത്തിന്‍റെ സ്വാസ്ഥ്യം കെടുത്തുന്നുണ്ട്. എങ്കിലും സ്വതന്ത്ര ഇന്ത്യ നമ്മുടെ അഭിമാനമാണ്. എല്ലാ ഭാരതീയരും നമ്മുടെ സഹോദരങ്ങളാണ്. പരസ്പരം കൈകോർത്ത്, ഭിന്നതകൾ മറന്ന്, നവഭാരതനിർമ്മിതിയിൽ നമുക്കും പങ്കുചേരാം, ജാഗ്രതയോടെതന്നെ!

ഏവർക്കും സ്വാതന്ത്ര്യദിനാശംസകളോടെ,

സ്വന്തം കൊച്ചേട്ടൻ

Latest News

Corehub Up