പ്രിയ ഡിസിഎൽ കൂട്ടുകാരേ,
മനസു നിറയെ, മറ്റുള്ളവർക്കായി പകർന്നു നല്കാൻ സ്നേഹംമാത്രം നിറച്ച്, യാത്ര തുടങ്ങിയതായിരുന്നു, സിസ്റ്റർ ഹെയ്സ് ലെറ്റ് എസ്ഡി എന്ന അധ്യാപികയായി വിരമിച്ച സന്യാസിനി. എന്നാൽ, ഡ്രൈവർ സ്വിച്ചിട്ട് അടയ്ക്കേണ്ട ബസിന്റെ ഓട്ടോമാറ്റിക് വാതിൽ അടയ്ക്കാതെ വേഗത്തിൽ മുന്നോട്ടുപോയ ബസിൽനിന്നു സിസ്റ്റർ റോഡിലേക്കു തെറിച്ചുവീണ്, ഗുരുതര പരിക്കുകളെ അതിജീവിക്കാനാകാതെ നമ്മോടു വിടപറഞ്ഞു.
കോതമംഗലം കോഴിപ്പിള്ളിയിൽ വച്ചുണ്ടായ അപകടത്തിലാണ്, ഇക്കഴിഞ്ഞ വർഷം ഊന്നുകൽ ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽനിന്ന് വിരമിച്ച്, നിരവധി മേഖലകളിൽ സജീവ ശുശ്രൂഷ ചെയ്തുവന്ന നല്ല അധ്യാപികയായ സിസ്റ്ററിന് ഇന്നലെ (1-7-26) ജീവൻ നഷ്ടമായത്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപക സമൂഹത്തിന്റെ പ്രസരിപ്പായിരുന്നു, ഏവർക്കും പ്രിയങ്കരിയായിരുന്ന സ്വപ്ന രാജേഷ് ടീച്ചർ. പത്ത് സിയുടെ ക്ലാസ് ടീച്ചറും, സ്റ്റാഫ് സെക്രട്ടറിയും സഹഅധ്യാപകരുടെയും വിദ്യാർഥികളുടെയും മാനേജ്മെന്റിന്റെയും അഭിമാനവും ആഹ്ലാദവുമായിരുന്ന സ്വപ്നടീച്ചർ, ഇന്നലെ (1-7-26) നന്നായി പഠിപ്പിച്ച്, എല്ലാവരേയും സന്തോഷിപ്പിച്ച് വീട്ടിലേക്കു പോയതാണ്. പതിവുപോലെ ഇന്നു രാവിലെ സ്കൂളിലെത്താമെന്ന പ്രതീക്ഷയിലാണ് പ്രിയ ടീച്ചർ പോയത്. എന്നാൽ വീട്ടിൽവച്ച് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയും ജീവൻ നഷ്ടമാവുകയുമാണുണ്ടായത്.പ്രിയ കൂട്ടുകാരേ, രണ്ടു ഗുരുശ്രേഷ്ഠർ അപ്രതീക്ഷിതമായി വിദ്യാർഥിലോകത്തോടു യാത്രപറഞ്ഞു.
ഹെയ്സ്ലെറ്റ് സിസ്റ്ററിന്റെയും സ്വപ്ന ടീച്ചറിന്റെയും വിദ്യാർഥികൾ മൃതദേഹപേടകങ്ങൾക്കരികിലൂടെ വിങ്ങിക്കരഞ്ഞു നീങ്ങുന്നതു കണ്ടു. വിദ്യാഭ്യാസകാലത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യം എന്താണ്? ഫുൾ എപ്ലസ് വാങ്ങുന്നതോ, കലാതിലകമോ പ്രതിഭയോ ആകുന്നതോ ആണോ? സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ലെങ്കിലും താൻ ബഹുമാനിക്കുന്ന അധ്യാപകരുടെ പ്രീതിയും വാത്സല്യവും തന്നോടൊപ്പമുണ്ട് എന്ന ഓരോ വിദ്യാർഥിയുടെയുംആത്മവിശ്വാസവും ഉള്ളിലെ അഭിമാനവുമല്ലേ, ഏറ്റവും വലിയ സൗഭാഗ്യം! തീർച്ചയായും അതെ. അതിന്, ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടായാൽ മതി.
അധ്യാപകരോട് എത്രമാത്രം അടുപ്പമാകാം? അമ്മയോളം, അച്ഛനോളം എന്നേ ഉത്തരമുള്ളൂ. നമ്മുടെ ഭാരതീയ ദർശനത്തിൽ, മാതാവും പിതാവും ഗുരുവും ദൈവതുല്യരാണ്. ഗുരു ദേവോ ഭവഃ എന്നുതന്നെയാണ് നമ്മുടെ പ്രമാണം. ദൈവതുല്യമാണ് ഗുരുസ്ഥാനം! ഗുരുത്വം എന്ന മഹാകൃപ വിദ്യാർഥിയിലേക്ക് വർഷിക്കാൻ ഉള്ളിൽ വെളിച്ചമുള്ള ഗുരുവിനുമാത്രമേ കഴിയൂ! അതിനാൽ, നമ്മുടെ എല്ലാ അധ്യാപകരേയും നമുക്ക്, അങ്ങേയറ്റം ആദരിക്കാം.
ആദരിക്കാൻ ഒട്ടും ബാക്കിവയ്ക്കരുത്. അവരെ അമ്മയെപ്പോലെ സ്നേഹിക്കുക. സ്നേഹം ഒട്ടും കുറച്ചുകളയരുത്. അവരോട് ഹൃദയം തുറന്ന് സംസാരിക്കാം; മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കരുത്. പിന്നീട്, അവസരം കിട്ടിയെന്നു വരില്ല. സ്വപ്ന ടീച്ചറിനോടും ഹെയ്സ്ലെറ്റ് സിസ്റ്ററിനോടും പിന്നീടു പറയാനായി അവരുടെ പല വിദ്യാർഥികളും മാറ്റിവച്ചത്, അവരുടെയുള്ളിൽ ബാക്കിയാവുകയാണ്.
നമുക്ക് ഇന്നുതന്നെ, സ്നേഹാദരവുകളോടെ, പുഞ്ചിരി മഞ്ജരികളുമായി നമ്മുടെ അധ്യാപകരുടെ മനസിൽ ശിഷ്യവസന്തം തീർക്കാം. അമ്മയോളം അടുക്കാം. അനുഗ്രഹീതരാകാം. ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ