കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഇനി ഒരു വീട്ടിലും ഇങ്ങനെ സംഭവിക്കരുതേയെന്നും, ഇത്തരം കാര്യങ്ങൾ കുട്ടികൾക്ക് എഴുതാൻ എന്റെ പേനയ്ക്ക് ഇടവരരുതേ എന്നും, അപ്രതീക്ഷിത ദുരിതത്തിൽ അഗാധവ്യസനമനുഭവിക്കുന്ന ആ പാവം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കാരുണ്യവാനായ ദൈവം ആശ്വാസം പകരട്ടെ എന്നും നീറുന്ന ഹൃദയത്തോടെ പ്രാർഥിച്ചുകൊണ്ടാണ് കൂട്ടുകാർക്കായി ഞാൻ ഈ കത്ത് എഴുതുന്നത്.
‘മയക്കുമരുന്ന് എന്നത് നിത്യനാശത്തിന്റെ ആനവാതിലാണ്’ എന്ന് ഇനി എങ്ങനെയാണ് പാവം മാതാപിതാക്കൾ മക്കളെ ബോധ്യപ്പെടുത്തുന്നത്? വിദ്യാലയങ്ങളിൽ ബോധവത്കരണ യത്നങ്ങൾ നിരന്തരം തുടരുകയാണ്.
ദേവാലയങ്ങളിലും മതപഠനകേന്ദ്രങ്ങളിലും ദിനംപ്രതി ലഹരിവിരുദ്ധ പ്രസംഗങ്ങൾ... ദീപികയും മറ്റു പത്രമാധ്യമങ്ങളും ടെലിവിഷൻ ചാനലുകളും സോഷ്യൽ മീഡിയയും മയക്കുമരുന്നിന്റെയും മറ്റു രാസലഹരിയുടെയും മാരക വിപത്തുകൾ തുറന്നുകാട്ടുന്നു! എല്ലാ പ്രയത്നങ്ങൾക്കും നേതൃത്വവുമായി നമ്മുടെ കേരളസർക്കാരിന്റെ "തൂഫാൻ വാരിയേഴ്സ്' അരയും തലയുംമുറുക്കി രാപകൽ നാലുദിക്കിലും പാഞ്ഞുനടക്കുന്നു!
എന്നിട്ടും മക്കളെ വളർത്താൻവേണ്ടി മാത്രം ജീവിതം മുഴുവൻ പടപൊരുതിയ ഒരു സാധുവായ അച്ഛന്, താൻ താലോലിച്ചു വളർത്തിയ മകനെ തലയ്ക്കിട്ട് മരത്തടികൊണ്ടടിച്ച് കൊല്ലേണ്ടിവരുന്ന ഗതികേടിന് കേരളം കഴിഞ്ഞദിവസം (9-9-26) കണ്ണീർ സാക്ഷിയായി!
ഇടുക്കിജില്ലയിലെ അടിമാലിക്കടുത്തുള്ള ഒരു ഗ്രാമമാണ് ഇപ്പോഴും നടുക്കം വിട്ടുമാറാതെ വിറങ്ങലിച്ചുനിൽക്കുന്നത്. 29 വയസുള്ള, മദ്യത്തിനും മയക്കുമരുന്നിനും അടിമയായിപ്പോയ മകൻ നിരന്തരം വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നത്രേ.
മകനെപ്പേടിച്ച് മാതാപിതാക്കൾ വീട്ടിൽനിന്നു മാറി ബന്ധുവീടുകളിൽ ഒളിച്ചുതാമസിക്കേണ്ട ഗതികേടിലായിരുന്നത്രേ! കഴിഞ്ഞദിവസം വീട്ടിൽവന്ന മാതാപിതാക്കളെ തേടിയെത്തിയ മകൻ ലഹരിക്കടിമയായി ലക്കുകെട്ട് അതിക്രൂരമായി അവരെ ആക്രമിക്കുകയായിരുന്നു. ഗതികെട്ട് അച്ഛൻ കൈയിൽകിട്ടിയ മരത്തടികൊണ്ട് മകന്റെ തലയ്ക്കടിച്ചു. മകൻ മരിച്ചു!
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച്, കഴിഞ്ഞ 100 ദിവസംകൊണ്ട് കേരളത്തിൽ 10,301 മയക്കുമരുന്നുകേസുകളിൽ 11,146 പേരാണ് അറസ്റ്റിലായത്. 23.5 കിലോ എംഡിഎംഎ, 1228.5 കിലോ കഞ്ചാവ്, 4.5 കിലോ ഹാഷിഷ് ഓയിൽ എന്നിങ്ങനെ 170 കോടിയുടെ വിനാശകരമായ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ 7772 ബോധവത്കരണ ക്ലാസുകൾ, 422 കൗൺസിലിംഗ് സെഷൻസ്, 5817 അവബോധന പരിപാടികൾ എന്നിങ്ങനെ തലങ്ങും വിലങ്ങും സമൂഹത്തിനും വിദ്യാർഥി ലോകത്തിനും സുബോധനപരിശീലനം നല്കുകയാണ് സർക്കാരും സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാവരും.
പൊലിസ് പിടിച്ചില്ലായിരുന്നെങ്കിൽ ആ 1259 കിലോ മയക്കുമരുന്ന് കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ അസ്ഥിവാരം തോണ്ടിയേനെ. ഈ മഹാദുരന്തത്തിന്റെ വിത്തുകൾ പുതുതലമുറയുടെ ജീവിതത്തിൽ വിതച്ച്, നാശം വരുത്താൻ ഒരു മനഃസാക്ഷിയുമില്ലാത്ത സാത്താന്റെ സന്താനങ്ങൾ, എന്നിട്ടും, പിടിക്കപ്പെടുന്നതിന്റെ പതിന്മടങ്ങ് ഇവിടെ കച്ചവടം നടത്തുന്നുണ്ടാകില്ലേ?
അവസാനമായി, ആ മകന്റെ തലയിൽ പതിച്ച മരത്തടിയോട് ഒരു ചോദ്യം. ഒരിക്കൽ ഒരു മുള്ളുപോലും കൊള്ളാതെ, ഉള്ളംകൈയിൽ ഊഞ്ഞാലാട്ടി വളർത്തിയ പൊന്നുമകനെ, മറ്റൊരു ഗതിയും കാണാതെ, തല്ലിക്കൊല്ലേണ്ടിവരുന്ന ആ അച്ഛന്റെ ഹൃദയം പിളരുന്ന ശബ്ദം നീ കേട്ടോ?
പ്രിയ കൂട്ടുകാരേ, വിശുദ്ധ ബൈബിളിലെ ഈ വചനം മറക്കാതിരിക്കാം. ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.(മത്തായി 24:4).
പ്രാർഥനാശംസകളോടെ, സ്വന്തം കൊച്ചേട്ടൻ