കോൽക്കത്ത: വടക്കൻ കോൽക്കത്തയിലെ വൻ റോഡ് ഷോയ്ക്ക് മുന്നോടിയായി നഗരത്തിലെ പുരാതനമായ തന്തനിയ കാളിബാരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തി. ബംഗാളിലെ ഭക്ഷണ സംസ്കാരത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടയിലാണ് മാംസാഹാരം പ്രസാദമായി നൽകുന്ന ആചാരമുള്ള ഈ ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.
കോൽക്കത്തയിലെ ഏറ്റവും പഴയതും ആദരിക്കപ്പെടുന്നതുമായ കാളി ക്ഷേത്രങ്ങളിൽ ഒന്നാണിത്. 1703-ൽ സ്ഥാപിതമായ ഈ ക്ഷേത്രത്തിന് 300 വർഷത്തിലേറെ പഴക്കമുണ്ട്. ആധുനിക കോൽക്കത്ത നഗരം രൂപപ്പെടുന്നതിനും മുൻപേ ഈ ക്ഷേത്രം നിലവിലുണ്ട്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവിയെ 'സിദ്ധേശ്വരി മാതാവ്' എന്നാണ് വിളിക്കുന്നത്. അങ്ങേയറ്റം ചൈതന്യമുള്ള ('ജാഗ്രത്') പ്രതിഷ്ഠയായാണ് ഭക്തർ ഇതിനെ കരുതുന്നത്.
സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, മാംസാഹാരം പ്രസാദമായി നൽകുന്ന സവിശേഷമായ പാരമ്പര്യം ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി പ്രത്യേക പൂജകളിൽ പങ്കുചേരുകയും ഭക്തരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ദർശനത്തിന് ശേഷമാണ് അദ്ദേഹം ബിജെപിയുടെ കരുത്ത് വിളിച്ചോതുന്ന റോഡ് ഷോയിലേക്ക് കടന്നത്.
ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതിനൊപ്പം തദ്ദേശീയമായ ആചാരങ്ങളെ അംഗീകരിക്കുന്നു എന്ന സന്ദേശം നൽകാനും ഈ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നു. റോഡ് ഷോയിൽ പതിനായിരക്കണക്കിന് പ്രവർത്തകരാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ അണിനിരന്നത്. പശ്ചിമബംഗാളിലെ അടുത്ത ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു ഈ നീക്കം.