കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൽക്കത്തയിൽ രാഷ്ട്രീയ നാടകം. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ തുറന്നു എന്നാരോപിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
മധ്യ കോൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിലാണ് തൃണമൂൽ നേതാക്കളും സ്ഥാനാർത്ഥികളുമായ ശശി പഞ്ജ, കുനാൽ ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ ധർണ ആരംഭിച്ചത്. ബുധനാഴ്ച വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ബാലറ്റ് പെട്ടികൾ അനധികൃതമായി കൈകാര്യം ചെയ്യുന്നുവെന്നാണ് ഇവരുടെ ആരോപണം. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിഷേധത്തിൽ പങ്കുചേർന്നു.
എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാ വോട്ടിംഗ് യന്ത്രങ്ങളും സുരക്ഷിതമാണെന്ന് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 5:15-ഓടെ എല്ലാ സ്ട്രോംഗ് റൂമുകളും സീൽ ചെയ്തതാണെന്നും, ഇപ്പോൾ നടക്കുന്നത് തപാൽ വോട്ടുകൾ വേർതിരിക്കുന്ന സാധാരണ നടപടിക്രമങ്ങൾ മാത്രമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ബിജെപി നേതാവ് തപസ് റോയിയും തൃണമൂലിന്റെ ആരോപണങ്ങൾ പരാജയഭീതി മൂലമുള്ള നുണ പ്രചാരണമാണെന്ന് പ്രതികരിച്ചു.