പാലാവയൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നിൽ നിന്ന് ചെറുപുഴ കോലുവള്ളിയിലേക്കുള്ള കമ്പിപ്പാലം മലവെള്ളപ്പാച്ചിലിൽ തകർന്നതോടെ മുനയംകുന്നിലും സമീപപ്രദേശങ്ങളിലും നിന്നുള്ളവർക്ക് ചെറുപുഴ ടൗണിലെത്താനുള്ള എളുപ്പവഴിയടഞ്ഞു. മലയോരത്തെ ഏറ്റവും നീളം കൂടിയ കമ്പിപ്പാലങ്ങളിൽ ഒന്നായിരുന്നു ഇത്. കാലപ്പഴക്കത്തെ തുടർന്ന് കമ്പിപ്പാലത്തിലെ മരപ്പലകകൾ ദുർബലമായതോടെ ഏറെക്കാലമായി പാലം അപകടാവസ്ഥയിലായിരുന്നു.
പാലം തകർന്നതോടെ ഈ ഭാഗത്തുള്ള വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് ഇനി ചെറുപുഴയിലെത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയായി. ഇതുവരെ പാലം കടന്ന് കോലുവള്ളിയിലെത്തിയാണ് ഇവർ ചുരുങ്ങിയ ദൂരത്തിൽ ചെറുപുഴയിലേക്കു പോയിരുന്നത്. ഇനി ഇവർക്ക് വലിയ തുക നൽകി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരും.
ഏതാനും വർഷം മുമ്പ് പാലത്തിന്റെ മരപ്പലക തകർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട യുവതിയും കുട്ടിയും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ മുൻകൈയെടുത്തും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചും അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിലും പിന്നീട് വീണ്ടും പാലം അപകടസ്ഥിതിയിലാവുകയായിരുന്നു.
മുനയംകുന്ന്, കോലുവള്ളി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു റഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചുകൊണ്ട് ജലസേചനത്തിനും ഗതാഗത്തിനും സൗകര്യമൊരുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജലവിഭവ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിന് ഇതുസംബന്ധിച്ച് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. കമ്പിപ്പാലത്തിന്റെ അപകടസ്ഥിതിയും റഗുലേറ്റർ കം ബ്രിഡ്ജ് വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ എംഎൽഎയും ആഴ്ചകൾക്കു മുമ്പ് ഇവിടം സന്ദർശിച്ചിരുന്നു.