കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. ഭാര്യയുടെ പരാതിയിൽ കൊട്ടിയം സ്വദേശിയായ ഭർത്താവാണ് അറസ്റ്റിലായത്. നാല് വയസുള്ള മകളുടെ മുന്നിൽവെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചു.
കുട്ടി പിതാവിനെതിരെ മൊഴി നൽകിയതിനെ തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തി. വിദേശത്ത് താമസിച്ചിരുന്ന ദമ്പതികൾ കഴിഞ്ഞ 14നാണ് നാട്ടിലെത്തിയത്. വിദേശത്തുവെച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായും ഇതിനെ ചോദ്യം ചെയ്തപ്പോൾ തന്നെ മർദിച്ചതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വർഷങ്ങളായി യുകെയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. നാട്ടിലെത്തിയ ശേഷം പ്രതിയെ കൗൺസലിങ്ങിന് വിധേയനാക്കിയതായും യുവതി പറഞ്ഞു. പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നുവെന്നും നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്നും യുവതി ആരോപിച്ചു.
കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്നും മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൊട്ടിയം പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.