മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ കുഞ്ചാക്കോ ഓർമയായിട്ട് നാളെ അന്പതു വർഷം...
മലയാള സിനിമയുടെ ചരിത്രരചനയിൽ സുവർണാധ്യായങ്ങളിൽ രചിക്കപ്പെടേണ്ട അറുപത്തിയഞ്ചിൽപ്പരം സിനിമകളുടെ രാജശില്പിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാരനായ പുളിങ്കുന്ന് മാളിയംപുരയ്ക്കൽ കുഞ്ചാക്കോ എന്ന വ്യവസായിയും നിർമാതാവും സംവിധായകനും. 1976 ജൂണ് 15ന് 64-ാംവയസിൽ കുഞ്ചാക്കോ ഓർമയായി. അദ്ദേഹത്തിന്റെ സിനിമകൾക്ക് പ്രേക്ഷക മനസുകളിൽ ഇന്നും തിളക്കം.
കർഷകനും ഭൂവുടമയും കുട്ടനാട്ടിലെ പേരുകേട്ട ജന്മിയുമായിരുന്ന മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും മകനായി 1912 മേയ് മാസത്തിലാണ് കുഞ്ചാക്കോയുടെ ജനനം. പിതാവിന്റെ നിര്യാണത്തിനുശേഷം കയർ വ്യവസായവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ആലപ്പുഴയിലെത്തി. ഈ അവസരത്തിലാണ് വ്യവസായിയും സിനിമാ വിതരണക്കാരനുമായ കെ.വി. കോശിയുമായി കുഞ്ചാക്കോ പരിചയപ്പെടുന്നത്. ടി.വി. തോമസ് ഉൾപ്പെടെയുള്ള കുഞ്ചാക്കോയുടെ സൗഹൃദവലയം ക്രമേണ വിപുലപ്പെട്ടു. തുടർന്ന് എല്ലാവരുടെയും നിർദ്ദേശാനുസരണം 1947ൽ കുഞ്ചാക്കോയുടെ മുഖ്യ പങ്കാളിത്തത്തിൽ ഉദയാ സ്റ്റുഡിയോ സ്ഥാപിച്ചു. കേരളത്തിലെ പ്രഥമ ചലച്ചിത്ര നിർമാണ സ്റ്റുഡിയോ ആയിരുന്നു അത്.
ആദ്യ സിനിമയുടെ പിറവി
സ്റ്റുഡിയോ തുടങ്ങിയതിനുശേഷം കുഞ്ചാക്കോ ഒരു സിനിമയെടുക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. കുട്ടനാടു രാമകൃഷ്ണപിള്ളയുടെ രചനയെ ആസ്പദമാക്കി നിർമിച്ച "വെള്ളിനക്ഷത്രം' അങ്ങനെ ഉദയാ സ്റ്റുഡിയോയുടെ ആദ്യ സിനിമയും മലയാളത്തിൽ നിർമിക്കപ്പെട്ട അഞ്ചാമത്തെ സിനിമയുമായി. 1949ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് ജർമൻകാരനായ ഫെലിക്സ് ജെ. ബെയ്സ് ആണ്.
ആലപ്പി വിൻസെന്റ്, കണ്ടിയൂർ പരമേശ്വരൻകുട്ടി, കെ. രാമകൃഷ്ണപിള്ള, മുളവന ജോസഫ്, മിസ് കുമാരി, പി. ലളിതാദേവി, പി.എ. അംബുജം, ജാനമ്മ, മിസിസ് റോസ്, ലില്ലി പുന്നൂരാൻ എന്നിവരായിരുന്നു അഭിനേതാക്കൾ. പത്തു പാട്ടുകൾ ഈ സിനിമയിൽ ചേർത്തിരുന്നു. പൂർണമായും കേരളത്തിൽവച്ച് ചിത്രീകരിച്ച ആദ്യ മലയാള സിനിമകൂടിയായിരുന്നു അത്.
വെള്ളിനക്ഷത്രത്തിനുശേഷം ഉദയായുടെ ബാനർ കുഞ്ചാക്കോ രണ്ടുവർഷം ഉപയോഗിച്ചില്ല. സുഹൃത്ത് കോശിയുമായി ചേർന്ന് "കെ ആൻഡ് കെ പ്രൊഡക്ഷൻസ്' എന്ന നിർമാണ കന്പനി സ്ഥാപിച്ചു. തമിഴിലും തെലുങ്കിലും വൻവിജയം നേടിയ കഥാതന്തു വിലയ്ക്കുവാങ്ങി "നല്ല തങ്ക' എന്ന പേരിൽ സിനിമ നിർമിച്ചു. മലയാളത്തിലും വിജയകരമായി പ്രദർശിപ്പിച്ച "നല്ല തങ്ക'യുടെ സംവിധായകൻ പി.വി. കൃഷ്ണയ്യരായിരുന്നു. അഗസ്റ്റിൻ ജോസഫ്, വൈക്കം മണി, മുതുകുളം രാഘവൻപിള്ള, എസ്.പി. പിള്ള, മിസ് കുമാരി, ജഗദമ്മ, തങ്കമ്മ, ബേബി ഗിരിജ എന്നിവരായിരുന്നു അഭിനേതാക്കൾ.
ജീവിതനൗകയിൽ
"നല്ല തങ്ക' വിജയം നൽകിയ ആവേശമുൾക്കൊണ്ട് കുഞ്ചാക്കോയും കോശിയും ചേർന്ന് അടുത്ത സിനിമയുടെ പ്രവർത്തനങ്ങൾ തുടങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് സിനിമയെന്നു വിശേഷിപ്പിക്കാവുന്ന "ജീവിതനൗക' 1951 മാർച്ചിൽ റിലീസായി. കേരളത്തിൽ മാസങ്ങളോളം പ്രദർശിപ്പിച്ച ഈ ചിത്രം കോശിയുടെ ഉടമസ്ഥതയിലുള്ള ഫിലിം ഡിസ്ട്രിബ്യൂഷൻ കന്പനിയാണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ വൻ സ്വീകാര്യത കണക്കിലെടുത്ത് മറ്റു ഭാഷകളിലും ജീവിതനൗക നിർമിക്കപ്പെട്ടു.
തിക്കുറിശി സുകുമാരൻ നായരും ബി.എസ്. സരോജയുമായിരുന്നു നായകനും നായികയും. കെ. വെന്പു സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമാണത്തിൽ മാത്രമല്ല സംവിധാനരംഗത്തും കുഞ്ചാക്കോ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെയുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് കുഞ്ചാക്കോ തെളിയിക്കുകയായിരുന്നു. സിനിമയിലെ ആനത്തലയോളം വെണ്ണതരാമെടാ... എന്ന പാട്ടിന്റെ സീനുകൾ സംവിധാനംചെയ്തത് അദ്ദേഹമായിരുന്നു.
"ജീവിതനൗക'യ്ക്കു ശേഷം കെ ആൻഡ് കെ പ്രൊഡക്ഷസ് "വിശപ്പിന്റെ വിളി' എന്ന സിനിമയുടെ നിർമാണമാരംഭിച്ചു. മോഹൻ റാവു എന്ന തെലുങ്കു സംവിധായകനായിരുന്നു ഈ ചിത്രം ഒരുക്കിയത്. കെ. വെന്പുവിനെ സംവിധായകനാക്കാൻ കുഞ്ചാക്കോ ആഗ്രഹിച്ചിരുന്നുവെങ്കിലും കെ.വി. കോശി അതിനു സമ്മതംമൂളിയില്ല. കോശിയുമായുള്ള ബന്ധം അവസാനിക്കുന്നുവെന്നതിന്റെ സൂചന കൂടിയായിരുന്നു അത്. ചിത്രീകരണവേളയിൽ കുഞ്ചാക്കോയുടെ സംവിധാന നിർദേശങ്ങൾ മോഹൻ റാവു പരിഗണിച്ചതേയില്ല. ഇത് കുഞ്ചാക്കോയിൽ വേദനയുളവാക്കി.
"വിശപ്പിന്റെ വിളി' ചിത്രീകരണം തീരുന്നതിനുമുന്പേ ഉദയായുടെ പേരിൽ കുഞ്ചാക്കോ അടുത്ത സിനിമ നിർമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. വിശപ്പിന്റെ വിളിയിലെ നായകനായ പ്രേംനസീർ തന്നെയായിരുന്നു "അച്ഛൻ' എന്ന ആ ചിത്രത്തിലേയും നായകൻ. കെ. വെന്പുവിനെ സംവിധായകനായി നിശ്ചയിച്ചുവെങ്കിലും അദ്ദേഹം ഒഴിഞ്ഞതിനെ തുടർന്ന് വെന്പുവിന്റെ മുഖ്യ സഹായിയായ എം.ആർ.എസ്. മണിയെ കുഞ്ചാക്കോ സംവിധാനച്ചുമതല ഏൽപ്പിച്ചു. വിശപ്പിന്റെ വിളിയിലെ ഒട്ടുമിക്ക അഭിനേതാക്കളും അച്ഛനിൽ അഭിനയിക്കാനെത്തി. സിനിമ വിതരണംചെയ്യാൻ എക്സൽ പ്രൊഡക്ഷൻസ് എന്ന കന്പനിയും കുഞ്ചാക്കോ തുടങ്ങി. വിശപ്പിന്റെ വിളി 1957 ഓഗസ്റ്റിലും അച്ഛൻ ഡിസംബറിലും റിലീസ് ചെയ്തു. രണ്ടും വിജയം നേടി. ഇതോടെ കെ.വി. -കുഞ്ചാക്കോ കൂട്ടുകെട്ട് തകർന്നു.
വഴിത്തിരിവായി കിടപ്പാടം
അച്ഛന്റെ വിജയത്തിനുശേഷം കുഞ്ചാക്കോ "അവൻ വരുന്നു' എന്ന സിനിമയുടെ നിർമാണം തുടങ്ങി. ഇതിന്റെ കഥ ഒരുക്കിയത് കുഞ്ചാക്കോ തന്നെയായിരുന്നു. പ്രേംനസീറും, കൊട്ടാരക്കര ശ്രീധരൻ നായരും മുത്തയ്യയും മിസ് കുമാരിയും അഭിനയിച്ച ഈ സിനിമയും വാണിജ്യവിജയം നേടി. നേരത്തേ അച്ഛനിൽ അഭിനയിപ്പിച്ച കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചാക്കോ ഇതിലും ബാലവേഷം കൈകാര്യം ചെയ്തിരുന്നു. തുടർന്ന് പുതിയ ചിത്രമായ "കിടപ്പാട'ത്തിന്റെ ചിത്രീകരണമാരംഭിച്ചു. കുഞ്ചാക്കോ എഴുതിയ കഥ സംവിധാനം ചെയ്തത് എം.ആർ.എസ്. മണിതന്നെയാണ്.
പ്രേംനസീറും തിക്കുറിശിയും ഉൾപ്പെടെയുള്ള വൻതാരനിരയാണ് ആ ചിത്രത്തിലും ഉണ്ടായിരുന്നതെങ്കിലും പരാജയമായി. അതോടെ സിനിമാ നിർമാണം നിർത്തിവച്ച് ഉദയാ സ്റ്റുഡിയോ പൂട്ടി. കുഞ്ചാക്കോ തടിവ്യവസായത്തിനായി നിലന്പൂരിലേക്ക് പോയി. ഇതിനിടയിൽ പി. സുബ്രഹ്മണ്യം തിരുവനന്തപുരത്ത് "മെരിലാൻഡ്' സ്റ്റുഡിയോ സ്ഥാപിച്ച് സിനിമാനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. കുഞ്ചാക്കോയുമായി തെറ്റിപ്പിരിഞ്ഞ കെ.വി. കോശി മെരിലാൻഡുമായി സഹകരിച്ചുതുടങ്ങി.
1957ൽ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തിൽ നിലവിൽവന്നു. 1959ൽ നിലന്പൂരിൽ റബർകൃഷിയും കൂപ്പുലേലവുമായി കഴിഞ്ഞുവന്ന കുഞ്ചാക്കോയ്ക്ക് സുഹൃത്തും ഇ.എം.എസ്. മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുമായിരുന്ന ടി.വി. തോമസിന്റെ ഒരു സന്ദേശമെത്തി. ഉദയാ സ്റ്റുഡിയോ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി ഉടൻ തിരുവനന്തപുരത്തേക്കുവരണം എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. കുഞ്ചാക്കോ തിരുവനന്തപുരത്ത് എത്തി. ഉദയാ സ്റ്റുഡിയോ വീണ്ടും തുറക്കാനും സിനിമയെടുക്കാനുംവേണ്ട സാന്പത്തികമായ പിന്തുണ സർക്കാർ ചെയ്തുകൊടുക്കാമെന്ന് ടി.വി. തോമസ് വാഗ്ദാനം ചെയ്തു. അങ്ങനെ വീണ്ടും സിനിമാനിർമാണം തുടങ്ങാൻ കുഞ്ചാക്കോ തീരുമാനിച്ചു.
കഥതേടി...
സിനിമയ്ക്കുവേണ്ടി കഥ അന്വേഷിക്കാൻ തുടങ്ങി. സുഹൃത്തുക്കളോടും പരിചയക്കാരോടും സിനിമയ്ക്കു പറ്റിയ കഥ തേടിപ്പിടിക്കണമെന്നുള്ള നിർദേശവും കൊടുത്തു. ഉറ്റസുഹൃത്തും കുടുംബ ഡോക്ടറുമായ രാമചന്ദ്രൻ ഒരു നോവൽ കൊടുത്തു. മൊയ്തു പടിയത്തിന്റെ കഥയാണ് സിനിമയ്ക്ക് പറ്റും- ഡോക്ടർ പറഞ്ഞു. കുഞ്ചാക്കോയും നോവൽ വായിച്ചു. തരക്കേടില്ല. മറ്റു സുഹൃത്തുക്കളും വായിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോൾ മറ്റൊന്നുംചിന്തിക്കാതെ അതുതന്നെ സിനിമയാക്കാൻ കുഞ്ചാക്കോ തീരുമാനിച്ചു.
"ഉമ്മ' എന്നു പേരുള്ള ആ നോവൽ മലബാർ പശ്ചാത്തലത്തിലുള്ള ഒരു മുസ്ലീം കഥയായിരുന്നു. തുടർന്ന് കുഞ്ചാക്കോ നോവലിസ്റ്റ് മൊയ്തു പടിയത്തുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ കൈവശം ഉമ്മയുടെ സിനിമാ സ്ക്രിപ്റ്റും ഉണ്ടായിരുന്നു. എന്നാൽ സ്ക്രിപ്റ്റ് വായിച്ചപ്പോൾ കുഞ്ചാക്കോയക്ക് അതിൽ തൃപ്തിതോന്നിയില്ല. കഥമാത്രം സ്വീകരിച്ച് കുഞ്ചാക്കോ സ്ക്രിപ്റ്റ് തിരിച്ചുകൊടുത്തു. തിരക്കഥാകൃത്തിനായുള്ള അന്വേഷണമായിരുന്നു പിന്നീട്. മറ്റൊരു കഥാകൃത്തിനെക്കൊണ്ട് എഴുതിച്ചെങ്കിലും അതും ശരിയായില്ല. മുസ്ലിം ഭാഷാശൈലിയായിരുന്നു പ്രശ്നം. അപ്പോഴാണ് ഉദയായിൽ ഉണ്ടായിരുന്ന നടനും പ്രൊഡക്ഷൻ മാനേജരുമായ ജോൺ നാടകകൃത്തായ ശാരംഗപാണിയുടെ കാര്യം പറയുന്നത്.
1950 മുതൽ നാടകരംഗത്തു പ്രവർത്തിക്കുന്ന ശാരംഗപാണി ഒരു തയ്യൽക്കാരൻകൂടിയായിരുന്നു. ആലപ്പുഴയിലെ റബർ ഫാക്ടറിയിൽ ജോലിയുമുണ്ട്. ശാരംഗപാണിയുടെ "ചിലന്പൊലി' എന്ന നാടകം സർക്കാർ നടത്തിയ നാടകമേളയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹിന്ദു- മുസ്ലിം മൈത്രിയുടെ സന്ദേശമുൾക്കൊള്ളുന്ന നാടകമായിരുന്നു അത്. ആ നാടകത്തിലെ പ്രധാന നടനായിരുന്നു ജോൺ. മുസ്ലിം ഭാഷയും പ്രയോഗങ്ങളും നന്നായി കൈകാര്യം ചെയ്യാൻശാരംഗപാണിക്കു കഴിയുമെന്നു ജോണിന് അറിയാമായിരുന്നു.
ശാരംഗപാണിയെ കുഞ്ചാക്കോ ക്ഷണിച്ചുവരുത്തി. മുസ്ലിം ഭാഷ അറിയാമല്ലോ, അതാണെനിക്കുവേണ്ടത്- കുഞ്ചാക്കോ പറഞ്ഞു. മൊയ്തു പാടിയത്ത് എഴുതിയ ഉമ്മയുടെ നാലു സീനുകൾ ശാരംഗപാണിയെ ഏല്പിച്ചു. ഇതിലെ സംഭാഷണങ്ങൾ മുസ്ലിം ശൈലിയിലാക്കണം എന്നു നിർദേശിച്ച് സ്റ്റുഡിയോയിലെ മുറിയിൽ ഇരുത്തി. ഒരു മണിക്കൂർകൊണ്ട് ശാരംഗപാണി തന്റെ ജോലി പൂർത്തിയാക്കി. എഴുത്ത് ഇഷ്ടപ്പെട്ട കുഞ്ചാക്കോ ഉമ്മയുടെ മുഴുവൻ സ്ക്രിപ്റ്റ് വർക്കും ശാരംഗപാണിയെ ഏല്പിക്കുകയും ഉദയായുടെ സ്ഥിരം സ്ക്രിപ്റ്റ് റൈറ്ററായി നിയമിക്കുകയും ചെയ്തു.
ഉമ്മയുടെ സംവിധാന ചുമതല കുഞ്ചാക്കോതന്നെ ഏറ്റെടുത്തു. ഉദയാ സ്റ്റുഡിയോയിലും പരിസരപ്രദേശങ്ങളിലുമാണ് ഉമ്മ ചിത്രീകരിച്ചത്. തിക്കുറിശി, എസ്.പി. പിള്ള, ബഹദൂർ, ഉമ്മർ, ബി.എസ്. സരോജ, കാഞ്ചന, രാജൻ പി. ദേവിന്റെ പിതാവ് എസ്.ജെ. ദേവ്, നിർമലാ ദേവി, നാടകകൃത്തും സിനിമാ രചയിതാവുമായ എസ്.എൽ. പുരം സദാനന്ദൻ എന്നിവരായിരുന്നു അഭിനേതാക്കൾ. ഉദയായുടെ ആദ്യ സിനിമയായ വെള്ളിനക്ഷത്രം മുതൽ കാമറ അസിസ്റ്റന്റായിരുന്ന ടി.എൻ. കൃഷ്ണൻകുട്ടിയെ ചിത്രീകരണച്ചുമതല ഏല്പിച്ചു.
വസ്ത്രാലങ്കാരം നിർവഹിച്ചത് തയ്യൽക്കാരൻകൂടിയായ ശാരംഗപാണിയായിരുന്നു. പി. ഭാസ്കരൻ - ബാബുരാജ് ടീമായിരുന്നു ഗാനശില്പികൾ. ഉമ്മ വൻ പ്രദർശനവിജയമാണ് നേടിയത്. ഗാനങ്ങളും ജനപ്രിയമായി. മികച്ച സംവിധായകനെന്ന അംഗീകാരം കുഞ്ചാക്കോയ്ക്ക് തെന്നിന്ത്യൻ സിനിമാലോകം നൽകുകയും ചെയ്തു. കുഞ്ചാക്കോ എന്ന സംവിധായകനും ഉദയാ സ്റ്റുഡിയോയും പുലർകാലത്ത് കൂവിയുണർത്തുന്ന ഉദയാ സ്റ്റുഡിയോയുടെ പൂവൻകോഴിയുടെ മുദ്രയും സിനിമാസ്വാദകരുടെ മനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു.
ഉമ്മയ്ക്കു ശേഷം ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനംചെയ്ത രണ്ടു സിനിമകൾ ആ വർഷം (1960) പുറത്തുവന്നു. "സീത', "നീലിസാലി' എന്നിവ. 1961 ലാണ് വടക്കൻപാട്ടുകഥകളിലേക്ക് കുഞ്ചാക്കോയുടെ ശ്രദ്ധതിരിഞ്ഞത്. അങ്ങനെ മലയാള സിനിമയിലെ ആദ്യ വടക്കൻപാട്ടു സിനിമയായ "ഉണ്ണിയാർച്ച' കുഞ്ചാക്കോ സംവിധാനം ചെയ്തു. തുടർന്ന് "കൃഷ്ണകുചേല', "പാലാട്ടുകോമൻ', "ഭാര്യ', "കടലമ്മ', "റബേക്ക', "പഴശ്ശിരാജ', "അയിഷ', "ഇണപ്രാവുകൾ', "ശകുന്തള', "ജയിൽ', "അനാർക്കലി', "തിലോത്തമ', "മൈനത്തരുവി കൊലക്കേസ്', "കസവുതട്ടം', "തിരിച്ചടി', "പുന്നപ്ര വയലാർ', "കൊടുങ്ങല്ലൂരമ്മ', "സൂസി', "കൂട്ടുകുടുംബം', "പേൾവ്യൂ', "ദത്തുപുത്രൻ', "ഒതേനന്റെ മകൻ', "പഞ്ചവൻകാട്', "ആരോമലുണ്ണി', "പോസ്റ്റുമാനെ കാണാനില്ല', "പൊന്നാപുരം കോട്ട', "തേനരുവി', "പാവങ്ങൾ പെണ്ണുങ്ങൾ', "ദുർഗാ', "തുന്പോലാർച്ച', "മാനിഷാദ', "നീലപ്പൊന്മാൻ', "ധർമ്മക്ഷേത്രേ കുരുക്ഷേത്രേ', "ചീനവല', "ചെന്നായ വളർത്തിയ കുട്ടി', "മല്ലനും മാതേവനും', "കണ്ണപ്പനുണ്ണി' എന്നിവയെല്ലാം കുഞ്ചാക്കോയുടെ സംവിധാനത്തിൽ വാണിജ്യവിജയം നേടിയ സിനിമകളായിരുന്നു. ഈ കാലയളവിൽ ഉദയാ നിർമിച്ച പല സിനിമകളും സംവിധാനം ചെയ്യാൻ മറ്റു സംവിധായകരെയും കുഞ്ചാക്കോ ക്ഷണിച്ചിരുന്നു. എം. കൃഷ്ണൻ നായർ (കാട്ടുതുളസി, ജ്വാല, താര, അഗ്നിമൃഗം), തോപ്പിൽഭാസി (ഒരു സുന്ദരിയുടെ കഥ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), എ. വിൻസെന്റ് (ഗന്ധർവ്വക്ഷേത്രം), കെ. രഘുനാഥ് (ലോറാ നീ എവിടെ) എന്നിവരുടെ ചിത്രങ്ങളും കുഞ്ചാക്കോയ്ക്ക് വാണിജ്യവിജയം നേടികൊടുത്തു.
ഇഷ്ടനായകൻ
പ്രേംനസീറായിരുന്നു കുഞ്ചാക്കോയുടെ ഇഷ്ടനായകൻ. അതുകൊണ്ടുതന്നെ പ്രേംനസീർ ഉദയായുടെ കന്പനി ഹീറോ ആയി. പ്രേംനസീറിനോടുള്ള പ്രിയംകൊണ്ട് ഉദയാ സ്റ്റുഡിയോയ്ക്കുള്ളിൽ കുഞ്ചാക്കോ ഒരു പ്രേംനസീർ കോട്ടേജും സ്ഥാപിച്ചു. ഒട്ടേറെ പ്രഗത്ഭ കലാകാരന്മാർക്ക് ആദ്യത്തെ അവസരം നൽകിയത് കുഞ്ചാക്കോ ആയിരുന്നു. അഭയദേവ്, വി. ദക്ഷിണാമൂർത്തി, ശാരംഗപാണി, മിസ്. കുമാരി, എസ്.പി. പിള്ള, ബി.എ. ചിദംബരനാഥ്, വിജയശ്രീ എന്നിങ്ങനെ ഒട്ടനേകം കലാകാരന്മാരും കലാകാരികളും സാങ്കേതിക പ്രവർത്തകരും മലയാള സിനിമയ്ക്കുള്ള കുഞ്ചാക്കോയുടെ സംഭാവനകളായിരുന്നു.
സിനിമയിൽ മുഴുകിയിരിക്കേ അന്ത്യം
"കണ്ണപ്പനുണ്ണി' എന്ന സിനിമയുടെ അവസാന മിനുക്കുപണിയിൽ വ്യാപൃതനായിരിക്കേ മദ്രാസിലെ സ്വവസതിയിൽ വച്ചായിരുന്നു കുഞ്ചാക്കോയുടെ അന്ത്യം- 1976 ജൂണ് പതിനഞ്ചിന്. ഒരു ചലച്ചിത്രപ്രതിഭയുടെ അസ്തമയമായിരുന്നു അത്. അഡ്വ. അന്നമ്മ കുഞ്ചാക്കോ ആണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ: ബോബൻ കുഞ്ചാക്കോ, മോളി, ജെസി, സുമി.
കുഞ്ചാക്കോയുടെ മരണത്തിനുശേഷം മകൻ ബോബൻ കുഞ്ചാക്കോ ഏതാനും സിനിമകൾകൂടി നിർമിച്ചു. 1986ൽ ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ നിലച്ചു. "അനശ്വര ഗാനങ്ങൾ' ആയിരുന്നു അവസാനചിത്രം. 2016ൽ പൗത്രനും നടനുമായ കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ ഉദയായ്ക്ക് നവജീവൻ നൽകി. ചലച്ചിത്രരംഗത്ത് ആരോഗ്യപരമായ മത്സരമായിരുന്നു ഉദയായും മെരിലാന്റ് സ്റ്റുഡിയോയും തമ്മിലുണ്ടായിയിരുന്നത്.
കുഞ്ചാക്കോയുടെ മരണമറിഞ്ഞ് പി. സുബ്രഹ്മണ്യം അനുശോചനസന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു: ""ഞങ്ങൾ തമ്മിലുള്ള ബന്ധം യഥാർഥത്തിൽ സൗഹാർദപരമായിരുന്നു. ചില തല്പരകക്ഷികളാണ് ഞങ്ങൾ തമ്മിൽ ശത്രുതയുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയത്. അദ്ദേഹം നിർമിച്ച് സംവിധാനംചെയ്ത സിനിമകൾ ഞാൻ കണ്ട് അഭിപ്രായം അറിയിക്കാറുണ്ട്, എന്റെ സിനിമകൾക്ക് അദ്ദേഹവും. പ്രതിഭാശാലിയായ ഒരു സംവിധായകനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.''