കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വി. കുഞ്ഞികൃഷ്ണന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞതോടെ ടി.ഐ. മധുസൂദനന് വീണ്ടും മത്സരിച്ചാൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി കുഞ്ഞികൃഷ്ണൻ മത്സരിച്ചേക്കാൻ സാധ്യത.
പയ്യന്നൂര്‍ സിപിഎമ്മിലെ സാമ്പത്തിക തട്ടിപ്പിന്റെ വെളിപ്പെടുത്തലിനെതിരേ കൃത്യമായ മറുപടി നല്‍കാതെ കുഞ്ഞികൃഷ്ണനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലപാടാണ് ചില കേന്ദ്രങ്ങളില്‍നിന്നുമുണ്ടായത്. ഇതിനിടെ, ടി.ഐ. മധുസൂദനന് പയ്യന്നൂരില്‍ വീണ്ടും മത്സരിക്കുമെന്നുള്ള പ്രചാരണം നടക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്ന കുഞ്ഞികൃഷ്ണന് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വെളിപ്പെടുത്തിയത്. മധുസൂദനനെ പയ്യന്നൂരില്‍ മത്സരിപ്പിക്കാനുള്ള ഔദ്യോഗിക തീരുമാനമുണ്ടായാല്‍ തന്റെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തി മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്‍കുന്നത്.
കുഞ്ഞികൃഷ്ണന്റെ വിവാദ വെളിപ്പെടുത്തലുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് മധുസൂദനനെ മത്സരിപ്പിക്കാതിരുന്നാല്‍ കുഞ്ഞികൃഷ്ണന്റെ വാദങ്ങളെ ശരിവയ്ക്കലാകുമെന്നും അതിനാല്‍ മധുസൂദനന്തന്നെ മത്സരിക്കണമെന്ന നിലപാടായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റേത്. ഇതിന്റെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.
എന്നാല്‍, മധുസൂദനനാണ് പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന പ്രചാരണങ്ങള്‍ സജീവവുമാണ്. ഈ സാഹചര്യത്തിലാണ് മധുസൂദനന് മത്സരരംഗത്തുണ്ടായാല്‍ എതിരേ മത്സരിക്കുമെന്ന സൂചന കുഞ്ഞികൃഷ്ണന് നല്‍കുന്നത്.
നേതാക്കളെ അണികള്‍ തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ കണക്കുകള്‍ നേതൃത്വത്തിന് ഇതുവരെ നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ല. കുഞ്ഞികൃഷ്ണന്റെ ചോദ്യങ്ങളുടെ മുനയൊടിക്കാനുള്ള ഉത്തരങ്ങളും നേതൃത്വത്തിന്റെ കൈയിലില്ല. അതേസമയം, തന്റെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ കുഞ്ഞികൃഷ്ണന്റെ കൈയിലുണ്ടെന്ന കാര്യത്തില്‍ നേതൃത്വത്തിന് സംശയവുമില്ല. കുഞ്ഞികൃഷ്ണന് മത്സരരംഗത്തെത്തുന്ന സാഹചര്യമുണ്ടായാല്‍ ഈ തെളിവുകള്‍ പ്രചാരണായുധമാകാനും സാധ്യതയുണ്ട്.
കുഞ്ഞികൃഷ്ണന് മത്സരരംഗത്ത് വന്നാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.