ഡാർജിലിംഗിലെ പ്രസിദ്ധ മലയോര ഗ്രാമമായ സിറ്റോങ്ങിലേക്ക് മധുവിധു ആഘോഷിക്കാനെത്തിയ നവദമ്പതിമാരുടെ യാത്ര ദുരന്തത്തിൽ കലാശിച്ചു.
താമസിച്ചിരുന്ന ഹോംസ്റ്റേയിലെ ക്യാമ്പ് ഫയറിനിടെയുണ്ടായ തീപിടിത്തത്തിൽ ഉത്തർ ദിനാജ്പൂർ സ്വദേശിയായ നവവധു നികിത സാഹയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.
സെപ്റ്റംബർ 13-ന് സിറ്റോങ് ഓറ ഹോംസ്റ്റേയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഹോംസ്റ്റേ അധികൃതർക്കും ജീവനക്കാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഭർത്താവ് സൗവിക് ദാസ് കുർസിയോങ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.
സെപ്റ്റംബർ 13-ന് രാവിലെയോടെയാണ് ദമ്പതിമാർ ഓൺലൈൻ വഴി ബുക്ക് ചെയ്ത ഹോംസ്റ്റേയിൽ എത്തിയത്. അന്ന് രാത്രി ബാർബിക്യുവിനായി സജ്ജമാക്കിയ തീയ്ക്ക് സമീപം ഇരിക്കുമ്പോൾ, ജീവനക്കാരിലൊരാൾ കത്തുന്ന അവസ്ഥയിലുള്ള തീയിലേക്ക് പെട്ടെന്ന് തീ പടരുന്ന രാസലായനി ഒഴിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.
നിമിഷനേരം കൊണ്ട് ഉയർന്ന തീജ്വാലകൾ നികിതയുടെ ശരീരത്തിലേക്ക് പടരുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൗവിക്കിന്റെ കൈകൾക്കും പൊള്ളലേറ്റു.
അപകടസമയത്ത് ഹോംസ്റ്റേയിൽ തീ അണയ്ക്കുന്നതിനുള്ള പ്രാഥമിക സുരക്ഷാ സംവിധാനങ്ങളോ അടിയന്തര സഹായങ്ങളോ ലഭ്യമായിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.
അപകടം നടന്ന് ഏകദേശം ഒരു മണിക്കൂറോളം സമയമാണ് ദമ്പതികൾക്ക് വൈദ്യസഹായം ലഭിക്കാതെ അവിടെ കഴിയേണ്ടി വന്നത്. തുടർന്ന് മൂന്ന് മണിക്കൂറോളം യാത്ര ചെയ്താണ് സിലിഗുരിയിലെ അനന്ദലോക് ആശുപത്രിയിൽ ഇവരെ എത്തിച്ചത്.
പിന്നീട് നികിതയെ വിദഗ്ധ ചികിത്സയ്ക്കായി ദേശുൻ ആശുപത്രിയിലേക്ക് മാറ്റി. നികിതയുടെ ആരോഗ്യനില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്.
ഹോംസ്റ്റേ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നും സൗവിക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
അപകടസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കുടുംബം പൊലിസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.