കോട്ടയം: ഇടവേളയ്ക്കുശേഷം കുത്തരിയുടെ വിലയില്‍ വന്‍ കുതിപ്പ്. ചില്ലറവില കിലോഗ്രാമിന് 60 രൂപ കടന്നു. കഴിഞ്ഞമാസം വരെ ശരാശരി 52 രൂപ നിരക്കിലായിരുന്നു വില്പനയെങ്കില് പൊടുന്നനെ 10 രൂപ കുതിച്ചുയര്‍ന്നു.
വെള്ളയരിക്ക് വിലയില്‍ വര്‍ധനയില്ല. കുത്തരിയ്ക്ക് ഈ മാസം കിലോഗ്രാമിന് അഞ്ചു മുതല്‍ പത്തു രൂപയുടെ വരെ വര്‍ധനയുണ്ടായി. നെല്ലുത്പാദക സംസ്ഥാനങ്ങളില്‍ നെല്ലിന്റെ വില കൂടിയതാണു വിലവർധനയ്ക്കു കാരണം.
ആന്ധ്രയില്‍ നെല്ലിന് കിലോഗ്രാമിന് 32 രൂപ വരെയായി. തമിഴ്നാട്-33, കര്‍ണാടക-32 എന്നിങ്ങനെയാണ് നിരക്ക്. ആന്ധ്രയില്‍ ആറു രൂപ വരെയും മറ്റു സംസ്ഥാനങ്ങളില്‍ 10 രൂപ വരെയുമാണു വര്‍ധിച്ചത്. കര്‍ണാടകത്തില്‍ വെള്ളക്കുറവ് കാരണം കൃഷിക്കു നാശമുണ്ടാകുകയും ചെയ്തു. വന്‍തോതില്‍ നെല്ലെടുത്ത ഏജന്‍സികള്‍ വില കൂട്ടാന്‍ പിടിച്ചുവച്ചുവെന്നാണ് മില്ലുകളുടെ ആക്ഷേപം.
കുത്തരിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണു വില്‍പനയേറെയും. മധ്യകേരളത്തിലെ പ്രധാന വില്പന ബ്രാന്‍ഡായ ബെയിസണ്‍ അരി കോട്ടയത്ത് എത്തുന്നില്ല. മൊത്തവ്യാപാരകേന്ദ്രത്തില്‍ കുത്തുവിളക്കിന് 54.50 രൂപയും പവിഴം, നിര്‍മല്‍ എന്നിവയ്ക്ക് 56.50 രൂപയുമാണു വില.
എഫ്സിഐ വെള്ളയരി കിലോഗ്രാമിന് 30 രൂപയില്‍ താഴെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്കീമില്‍ പൊതുവിപണിക്കും വില്‍ക്കുന്നതിനാലാണ് അതിനു കാര്യമായ വിലക്കയറ്റമുണ്ടാകാത്തത്. ജയ, സുരേഖ തുടങ്ങിയ ഇനങ്ങള്‍ പൊതുവിപണിയില്‍ ശരാശരി 42-45 രൂപ നിരക്കില്‍ ലഭിക്കും. പൊന്നിയരിക്കും 45 രൂപയാണു മൊത്തവിപണി വില.
പായ്ക്കറ്റ് അരിയുടെ വിലയിലും വലിയ വര്‍ധനയുണ്ട്. പച്ചക്കറിക്കും മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിച്ചതിനൊപ്പം കുത്തരിയുടെ വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെയാണു ബാധിക്കുന്നത്. വെള്ള അരിയുടെ വിലയില്‍ നിലവില്‍ വർധനയില്ലെങ്കിലും വരുംദിവസങ്ങളില്‍ വില കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. റേഷന്‍കടകളിലും കുത്തരിക്കു നിയന്ത്രണമുണ്ട്.
ഇന്നലെ വിപണിയില്‍ 60-62 രൂപയ്ക്കായിരുന്നു ചില്ലറവില്പന. പ്രധാന കമ്പനികളുടെ പായ്ക്കറ്റ് അരിക്കും 40-50 രൂപയുടെ വർധന ഉണ്ടായിട്ടുണ്ട്. പുതുതായി എത്തിയ രണ്ടു കിലോഗ്രാമിന്റെ പായ്ക്കറ്റിന് 132ല്‍നിന്ന് 158 ആയും അഞ്ചു കിലോ പായ്ക്കറ്റിന് 390 രൂപയില്‍നിന്ന് 443 ആയും പത്തു കിലോ പായ്ക്കറ്റിന് 690ല്‍നിന്ന് 766 ആയും വില വര്‍ധിച്ചു. ഇത് പായ്ക്കറ്റിലെ എംആര്‍പി ആണെന്നും ഇതില്‍ കുറച്ചാണ് പായ്ക്കറ്റ് വില്പന നടത്തുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.