തൃശൂർ: കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു.
വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനിൽ എത്തിച്ചത്. വയനാട്ടിൽ നിന്ന് എത്തിച്ച വിക്രമിനെയും ഭരതിനെയും അൽപം മുമ്പാണ് കുതിരാനിൽ എത്തിച്ചത്. രണ്ട് കുങ്കിയാനകളെയും വെള്ളാനി സബ്ഡിവിഷൻ ഓഫീസിനോട് ചേർന്നുള്ള വെള്ളാനി സെക്ഷൻ ഓഫീസിലാണ് പാർപ്പിച്ചിരിക്കുന്നത്.
ഈ സെക്ഷൻ ഓഫീസ് ഇപ്പോൾ കുങ്കിത്താവളം ആക്കി മാറ്റിയിരിക്കുകയാണ്. ഈ താവളത്തോട് ചേർന്ന പ്രദേശത്ത് ഇന്നലെയും ഈ കൊമ്പൻ ഉണ്ടായിരുന്നു എന്നതിനാൽ ഈ മേഖലയിൽ ആനയുടെ സാന്നിധ്യം കൂടുതലാണ്.
അപകടകാരിയായ ഒറ്റയാനെ കാടുയറ്റി സോളാർ സോളാർ വേലി സാധിക്കാനാണ് ശ്രമം. ആനയെ കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്.
തുടർച്ചയായി ജനവാസമേഖലയിൽ എത്തുന്ന കാട്ടാന അക്രമകാരിയായി മാറുന്നുവെന്നതും ആശങ്കയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ഒരു വാച്ചർക്ക് പരിക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു. പുതിയ കുതിരാൻ തുരങ്കം വന്നതിന് ശേഷമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്തിതുടങ്ങിയത്.