മങ്കട (മലപ്പുറം): മങ്കടയിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഇടതുമുന്നണി പിന്തുണയ് ക്കുന്ന മങ്കടയിലെ സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദിനെ പ്രഖ്യാപിച്ചു.
സ്ഥാനാർഥിനിർണയത്തിന്റെ പേരിൽ മുസ്ലിം ലീഗുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം.പി. അലവിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അലവിയെ പിൻവലിച്ചാണു കുന്നത്ത് മുഹമ്മദിനെ ഇപ്പോൾ സ്ഥാനാർഥിയാക്കിയത്. അതേസമയം, മങ്കടയിൽ മഞ്ഞളാംകുഴി അലിയെ പരാജയപ്പെടുത്തുകയാണു ലക്ഷ്യമെന്നും അതിന് തന്റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും അലവി പറഞ്ഞു.
മങ്കടയിൽ മഞ്ഞളാംകുഴി അലിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണു കുന്നത്ത് മുഹമ്മദ് പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയത്. മുസ്ലിം ലീഗിന്റെ മങ്കട നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു കുന്നത്ത് മുഹമ്മദ്.
മഞ്ഞളാംകുഴി അലിക്കെതിരേ കുന്നത്ത് മുഹമ്മദ് കടുത്ത ആരോപണമാണ് ഉന്നയിച്ചത്. ലീഗ് നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയും ഫാൻസിനെ ഉപയോഗിച്ച് സമ്മർദത്തിലാക്കുകയും ചെയ്താണ് അലി സീറ്റ് നേടിയതെന്നായിരുന്നു ആരോപണം. ഇതേത്തുടർന്ന് മുസ്ലിംലീഗ് നേതൃത്വം കുന്നത്ത് മുഹമ്മദിനെ ഈയിടെ പുറത്താക്കി.
ഇടതുപക്ഷത്തുനിന്ന് മഞ്ഞളാംകുഴി അലിയെ ലീഗിൽ എത്തിക്കുന്നതിനു നേരത്തേ ചുക്കാൻ പിടിച്ചയാളാണ് കുന്നത്ത് മുഹമ്മദ്. മൂന്ന് ടേമും കഴിഞ്ഞ് അലി വീണ്ടും ജനവിധി തേടുന്നതിൽ പ്രതിഷേധിച്ചാണ് മുന്പ് കൈപിടിച്ച് കൊണ്ടുവന്നയാൾ തന്നെ പ്രതിഷേധവുമായി എതിർസ്ഥാനാർഥിയാകുന്നത്.
കുന്നത്ത് മുഹമ്മദിനെ മങ്കടയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിറകെ മങ്കടയിലെ എൽഡിഎഫ് നേതാക്കൾ കുന്നത്ത് മുഹമ്മദിന്റെ വസതിയിലെത്തി അദ്ദേഹത്തെ കണ്ട് പിന്തുണ അറിയിച്ചു.