ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി ഡല്‍ഹിയിലെ നടപടിക്രമങ്ങളില്‍ ഒട്ടേറേ പ്രമുഖരുള്‍പ്പടെ 33 ലക്ഷം പേര്‍ക്ക് നോട്ടീസ് നല്കി.
എസ്ഐആറിന്റെ ഭാഗമായി നോട്ടീസ് നല്‍കിയത് ആര്‍ക്കൊക്കെ എന്നത് തെരഞ്ഞെടുപ്പ് കമ്മിഷന് ആദ്യം പുറത്തുവിട്ടിരുന്നില്ല. വോട്ടര്‍ അധികാര്‍ മഞ്ച് ഉള്‍പ്പടെയുള്ള സംഘടനകളുടെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ. അഡ്വാനി, മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍, സിബിസിഐ സെക്രട്ടറി ജനറലും ഡല്‍ഹി ആര്‍ച്ച്ബിഷപ്പുമായ ഡോ. അനില്‍ കൂട്ടോ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ. എസ്.എസ്. സന്ധു എന്നിവരുള്‍പ്പടെ പല പ്രമുഖര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.
എന്യൂമറേഷന് ഫോമില്‍ 2002ലെ എസ്ഐആര്‍ വിവരങ്ങള്‍ രേഖാപ്പെടുത്താത്തതിനാലാണ് ഇവര്‍ക്ക് നോട്ടീസ് അയച്ചത്.
അടുത്ത ഹിയറിംഗില്‍ ബന്ധപ്പെട്ട രേഖകള്‍ നൽകിയാലേ ഇവര്‍ക്ക് അന്തിമ വോട്ടര്‍പട്ടികയില്‍ ഇടം നേടാന്‍ സാധിക്കൂ. എസ്ഐആര്‍ കരടു വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് 97.5 ലക്ഷം വോട്ടര്‍മാരാണ്. അതില്‍ 33.12 ലക്ഷം പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്
അതേസമയം, 2024 നവംബര്‍ ഒന്നിന് അന്തരിച്ച സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനുമായിരുന്ന ബിബേക് ദേബ്രോയിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ മകള്‍ സ്വാതി കോവിന്ദ്, മുന്‍ വ്യോമസേനാ മേധാവി എന്‍.എ.കെ. ബ്രൗണ്‍, ആം ആദ്മി മുന്‍മന്ത്രി മനീഷ് സിസോദിയ, ബിജെപി എംപി ബാസുരി സ്വരാജ്, സിപിഐ നേതാവ് ആനി രാജ എന്നിവരും നോട്ടീസ് ലഭിച്ചവരിലുള്‍പ്പെടുന്നു.
അരവിന്ദ് കേജരിവാളിന്റെ പിതാവ്, മാതാവ്, ഭാര്യ, മകന് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കപില്‍ സിബലിന്റെ ഭാര്യയ്ക്കും നോട്ടീസ് ലഭിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഭാര്യ ഷീബ ബ്രിട്ടാസ്, മകന് ആനന്ദ് ബ്രിട്ടാസ് എന്നിവരുടെ രേഖകളിലും തെരഞ്ഞെടുപ്പു കമ്മിഷന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.