ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗത്തിലും വിതരണത്തിലും ഉണ്ടായ മാറ്റങ്ങൾ വിശദീകരിച്ച് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ. ഏപ്രിൽ മാസത്തിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിൽപനയിൽ വലിയ വർധനവുണ്ടായതായി അവർ അറിയിച്ചു. മാർച്ചിൽ 1.29 ലക്ഷം ടൺ വാണിജ്യ എൽപിജി വിറ്റഴിച്ച സ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ഇതുവരെ 1.65 ലക്ഷം ടണ്ണിലധികം വിൽപന നടന്നു.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓട്ടോ എൽപിജി വിൽപന പ്രതിദിനം 177 ടണ്ണിൽ നിന്ന് 386 ടണ്ണായി ഉയർന്നു. രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇവ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ചില പ്രദേശങ്ങളിൽ ഡീസൽ വിൽപനയിൽ 30-33 ശതമാനം വരെ അപ്രതീക്ഷിത വർധനവുണ്ടായി. ഇതുമൂലം ചില പെട്രോൾ പമ്പുകളിൽ സ്റ്റോക്ക് തീരുന്ന സാഹചര്യം ഉണ്ടായെങ്കിലും ഇന്ന് വൈകുന്നേരത്തോടെ എല്ലാ ഔട്ട്ലെറ്റുകളിലും ഇന്ധനം ലഭ്യമാക്കുമെന്ന് സുജാത ശർമ അറിയിച്ചു.