ഐപിഎൽ ആവേശത്തിലേക്ക് രാജ്യം ഉറ്റുനോക്കുമ്പോൾ, ലഖ്‌നൗ വിമാനത്താവളത്തിൽ നിന്നുള്ള സാറ ടെണ്ടുൽക്കറുടെ ദൃശ്യങ്ങൾ കായിക ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഞായറാഴ്ച നടക്കാനിരിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്‍റ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാനാണ് സാറ നഗരത്തിലെത്തിയത്.
സഹോദരൻ അർജുൻ ടെണ്ടുൽക്കർ ലഖ്‌നൗ നിരയിലുള്ളപ്പോൾ, മറുഭാഗത്ത് ടീമിനെ നയിക്കുന്നത് സാറയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരക്കുന്ന ശുഭ്മാൻ ഗില്ലാണ്.
വിമാനത്താവളത്തിന് പുറത്തേക്ക് വരുന്നതിനിടെ നാളെ ആരെയാണ് പിന്തുണയ്ക്കുക എന്ന മാധ്യമപ്രവർത്തകന്‍റെ കുസൃതി ചോദ്യത്തിന് മറുപടി നൽകാതെ നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് നടന്നകന്ന സാറയുടെ ഭാവം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മുംബൈ ഇന്ത്യൻസിന്‍റെ ഭാഗമായിരുന്ന അർജുൻ ടെണ്ടുൽക്കർ ഷർദുൽ താക്കൂറുമായുള്ള കൈമാറ്റത്തിലൂടെയാണ് ഈ സീസണിൽ ലഖ്‌നൗ ക്യാമ്പിലെത്തിയത്. ലഖ്‌നൗവിന്‍റെ ഡിജിറ്റൽ ഇടങ്ങളിൽ സജീവ സാന്നിധ്യമാണെങ്കിലും ഈ സീസണിൽ അർജുന് ഇതുവരെ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിട്ടില്ല.
അതേസമയം ഗില്ലും സാറയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലെ 'ഡിജിറ്റൽ ഡിറ്റക്ടീവുകൾ' ആവേശത്തോടെയാണ് പിന്തുടരുന്നത്. സമാനമായ ഇൻസ്റ്റാഗ്രാം പോസ്റ്റുകളും പൊതുചടങ്ങുകളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നതും ആരാധകർക്കിടയിൽ സംശയം വർധിപ്പിക്കുന്നുണ്ട്.
കളിയിലാണ് തന്‍റെ ശ്രദ്ധയെന്നും താൻ സിംഗിൾ ആണെന്നും ഗിൽ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, കുടുംബപരമായ ബന്ധങ്ങളും സാറയുടെ സ്ഥിരമായ സാന്നിധ്യവും ഈ അഭ്യൂഹങ്ങളെ തണുക്കാൻ അനുവദിക്കുന്നില്ല.
പ്രിയപ്പെട്ട സഹോദരനും ഉറ്റ സുഹൃത്തും തമ്മിലുള്ള ഈ പോരാട്ടത്തിൽ സാറയുടെ മനസ് ആർക്കൊപ്പമായിരിക്കും എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ.