പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ളാഹയിൽ മാത്രം 24 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ശബരിമല വനത്തിലും ഗൂഡ്രിക്കൽ റേഞ്ച് മേഖലയിലും ഉണ്ടായ ശക്തമായ പേമാരി മൂലം നിരവധി സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി.
പമ്പാ നദിയും പ്രധാന പോഷക നദിയായ കക്കാട്ടാറും പെരുകിയതിനേതുടർന്ന് കക്കാട് പദ്ധതിയുടെ മൂഴിയാർ ഡാമിന്റെ രണ്ടാം നമ്പർ ഷട്ടർ 10 സെ മീറ്റർ തുറന്നതും പ്രളയത്തിന്റെ കാഠിന്യം വർധിക്കാൻ കാരണമായി.
ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിലേക്ക് തുറന്നിട്ടിരിക്കുന്ന മണിയാർ സംഭരണിയിലൂടെ വെള്ളം നിർബാധം പുറത്തേക്ക് ഒഴുകിയും പ്രളയത്തിന്റെ രൂക്ഷത വർധിപ്പിച്ചു.
റാന്നി, വടശേരിക്കര, അത്തിക്കയം പ്രദേശങ്ങൾ നേരം പുലർന്നപ്പോൾതന്നെ വെള്ളത്തിനടിയിലായി.
പന്പയുടെ തീരത്തുനിന്ന് കിലോമീറ്ററുകൾ അകലെ വരെ വെള്ളം വളരെ വേഗമെത്തി.റാന്നി ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ബസ് സ്റ്റാൻഡും മുങ്ങി. പിന്നാലെ ചെറുകോൽപ്പുഴ, കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലും വെള്ളം കയറി.
പുനലൂർ - മൂവാറ്റുപുഴ, തിരുവല്ല - കുന്പഴ സംസ്ഥാനപാതകളിലടക്കം ഗതാഗതം മുടങ്ങി. ശബരിമല പാതയിലും ഗതാഗത തടസം ഉണ്ടായി.
വീടുകളിൽ കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ എൻഡിആർഎഫും ഫയർഫോഴ്സും റാന്നിയിലും ആറന്മുളയിലും രംഗത്തിറങ്ങി. ഡിങ്കി, കുട്ടവഞ്ചി, ചെറുവള്ളങ്ങൾ എന്നിവയുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
മണിമലയാർ കരകവിഞ്ഞ് മല്ലപ്പള്ളി, കോട്ടാങ്ങൽ, വായ്പൂര് മേഖലകളിലും വെള്ളപ്പൊക്കം ഉണ്ടായി. അച്ചൻകോവിലാറിന്റെ തീരത്തും പ്രളയക്കെടുതികൾ തുടരുകയാണ്.