വൈത്തിരി: ലക്കിടിക്ക് സമീപമുള്ള അറമല പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടര്‍ച്ചയായി ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശവാസികളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. സന്ധ്യ മയങ്ങുന്നതോടെ വനത്തിനുള്ളില്‍ നിന്ന് ഇറങ്ങുന്ന ആനകള്‍ പുലര്‍ച്ചെവരെ ജനവാസമേഖലകളില്‍ തമ്പടിക്കുകയാണ്.
പഴുത്ത ചക്കയുടെ ഗന്ധം പിടിച്ചാണ് കാട്ടാനകള്‍ പ്രധാനമായും ജനവാസമേഖലകളിലേക്ക് എത്തുന്നത്. ചക്കയ്ക്ക് പുറമെ തെങ്ങ്, കമുക്, വാഴ, കാപ്പി തുടങ്ങിയ കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പല കര്‍ഷകരുടെയും വര്‍ഷങ്ങളുടെ അധ്വാനമാണ് വന്യമൃഗങ്ങള്‍ രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതാക്കുന്നത്.
വലിയ പ്ലാവുകള്‍ ആനകള്‍ കുലുക്കി മറിക്കുന്നതും തെങ്ങുകള്‍ ചവിട്ടിമുറിക്കുന്നതും പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. "രാത്രിയായാല്‍ പുറത്തിറങ്ങാന്‍ പേടിയാണ്. വീടിന് തൊട്ടടുത്താണ് ആനകള്‍ വന്നു നില്‍ക്കുന്നത്.
പ്ലാവിലെ ചക്കകളെല്ലാം അവ നശിപ്പിച്ചു. ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ക്ക് വലിയ ഭീതിയാണ്.' അറമല സ്വദേശി അല്‍ത്താഫ് പറഞ്ഞു. കാട്ടാനകളുടെ സാന്നിധ്യം കാരണം പ്രദേശത്തെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ് കഴിയുന്നത്. നേരം ഇരുട്ടിയാല്‍ വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. പുലര്‍ച്ചെ തോട്ടം ജോലികള്‍ക്ക് പോകുന്ന തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ജോലിക്ക് ഇറങ്ങാന്‍ സാധിക്കുന്നില്ല. ട്യൂഷനും മറ്റും പോകുന്ന കുട്ടികളുടെ രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. ലക്കിടി അറമല റോഡിലെ ബൈക്ക് യാത്രികരും കാല്‍നടയാത്രക്കാരും പലപ്പോഴും ആനകളുടെ മുന്നില്‍പ്പെടുന്ന സാഹചര്യം ഉണ്ട്.
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആനകളെ കാട്ടിലേക്ക് തുരത്താന്‍ വല്ലപ്പോഴും എത്തുന്ന വാച്ചര്‍മാരുടെ ശ്രമം താത്കാലിക ആശ്വാസം മാത്രമാണ് നല്‍കുന്നത്. ജനവാസമേഖല അതിര്‍ത്തികളില്‍ അടിയന്തരമായി സോളാര്‍ വേലികളോ ആനക്കിടങ്ങുകളോ സ്ഥാപിക്കുക, വനംവകുപ്പിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കുക, കാട്ടാനകള്‍ നാശനഷ്ടം വരുത്തിയ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കുക എന്നിവയാണ് പ്രദേശവാസികളുടെ ആവശ്യം. വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭ പരിപടികളുമായി മുന്നോട്ട് പോകാനാണ് അറമലയിലെ നാട്ടുകാരുടെ തീരുമാനം.