തിരുവനന്തപുരം: കേരളത്തിലെ വിവിധ റോഡുകളില്‍, പ്രത്യേകിച്ച് നാഷണല്‍ ഹൈവേകളില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുമായി കേരളപോലീസ്.
റോഡിന്റെ വലതുവശം ചേര്‍ന്നും മീഡിയനോട് ചേര്‍ന്നും വാഹനം ഓടിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കേരള പൊലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മീഡിയനോട് ചേര്‍ന്ന് വാഹനം ഓടിക്കുന്നത് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണമൂലമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇത്തരത്തില്‍ വാഹനം ഓടിക്കുന്നത്. പലപ്പോഴും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കും അതുവഴിയുള്ള അപകടങ്ങള്‍ക്കും കാരണം.
നാഷണല്‍ ഹൈവേ ഉള്‍പ്പെടെയുള്ള വിവിധ റോഡുകളില്‍ പാലിക്കേണ്ട ലൈൻ ട്രാഫിക് സംവിധാനം കാര്യക്ഷമമായി പാലിക്കപ്പെടാത്തതാണ്. റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാനകാരണം. റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി വാഹനങ്ങള്‍ ഓരോ വരിയായി ക്രമീകരിക്കുന്ന രീതിയാണ് ലൈൻ ട്രാഫിക് സംവിധാനം. ലൈൻ അച്ചടക്കം പാലിക്കുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.
സാവധാനം പോകുന്ന വാഹനങ്ങളും ഭാരമേറിയ വാഹനങ്ങളും എപ്പോഴും റോഡിന്റെ ഏറ്റവും ഇടതുവശത്തുള്ള ലെയ്ന്‍ ഉപയോഗിക്കണം. സാധാരണ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കു മധ്യഭാഗത്തെ ലെയ്ൻ ഉപയോഗിക്കാം. മറ്റു വാഹനങ്ങളെ മറികടക്കാന്‍ മാത്രമാണ് സാധാരണയായി ഏറ്റവും വലതുവശത്തെ ലെയ്ൻ ഉപയോഗിക്കുന്നത്.
മറികടന്ന ശേഷം വീണ്ടും പഴയ ലെയ്നിലേക്ക് മാറേണ്ടതാണ്. ലെയ്ൻ മാറുന്നതിന് മുന്‍പായി കൃത്യമായി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുക. റിയര്‍ വ്യൂ മിററും സൈഡ് മിററുകളും ഉപയോഗിച്ച് പിന്നില്‍ നിന്നും വശങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ കൃത്യമായ അകലം പാലിച്ചുകൊണ്ട് മാത്രം ലെയ്ൻ മാറുക. മുറിഞ്ഞ വെള്ള വരകളുള്ള ഇടങ്ങളില്‍ സുരക്ഷിതമെങ്കില്‍ ലെയ്ൻ മാറാം.
മുറിയാത്ത വെള്ള വരകളുള്ള ഇടങ്ങളില്‍ ലെയ്ന്‍ മാറുന്നത് അനുവദനീയമല്ല. മഞ്ഞ വരകളുള്ള ഇടങ്ങളില്‍ മറികടക്കുന്നത് ഒഴിവാക്കുക. ജംഗ്ഷനുകളിലും സീബ്ര ക്രോസിംഗുകളിലും ലെയ്ൻ മാറുന്നത് ഒഴിവാക്കുക.
റോഡരികിലെ ട്രാഫിക് സൈന്‍ ബോര്‍ഡുകളിലെ അടയാളങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പര്‍ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.