ഹൈദരാബാദ്: മുഖ്യമന്ത്രിയെ വനംമന്ത്രിയുടെ മകൾ വിമർശിച്ചതിനു പിന്നാലെ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രിയുടെ പകരംവീട്ടൽ. തെലുങ്കാന വനംമന്ത്രി കെ.സുരേഖയ്ക്കാണു മകൾ സുഷ്മിതയുടെ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായത്.
തെലുങ്കാന കോൺഗ്രസിലെ ആഭ്യന്തരകലഹത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ സുഷ്മിത നോട്ടമിട്ട സീറ്റ് ഉറ്റ അനുയായിക്കായി ഉറപ്പിച്ചുനിർത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും പ്രശ്നങ്ങൾ ആളിക്കത്തിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ഒരു പൊതുപരിപാടിയിൽ സുരേഖയുടെ മകള്‍ വിമർശനം ഉന്നയിക്കുകയായിരുന്നു. ഇതിനു പിന്നാലെ വനം-പരിസ്ഥിതി മന്ത്രിയായ സുരേഖയെ ഒഴിവാക്കണമെന്ന ശിപാര്‍ശ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ചു.
പര്‍കല്‍ മണ്ഡലത്തില്‍നിന്ന് സിറ്റിംഗ് എംഎല്‍എ രേവൂരി പ്രകാശ് റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന രേവന്തിന്റെ അഭ്യര്‍ഥനയെ ഉൾപ്പടെയാണ് സുഷ്മിത വിമർശിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ജനവിധി തേടാന്‍ സുഷ്മിതയ്ക്ക് താല്പര്യമുണ്ടെന്നാണ് വിവരം.
ഈ പശ്ചാത്തലത്തിലാണ് 74കാരനായ പ്രകാശ് റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനു സുഷ്മിത മറുപടി പറഞ്ഞതോടെ അമ്മ സുരേഖയ്ക്കു മന്ത്രിക്കസേര നഷ്ടമായെന്നുമാത്രം.