തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര താരം സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. സലിം കുമാർ തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ലായിരുന്നെന്നും, സ്വന്തം കൂടപ്പിറപ്പും കുടുംബാംഗവുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
"എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. എന്റെ മാത്രമല്ല, പറവൂരുകാരുടെ മുഴുവൻ മനസിലും അതുണ്ടാകും," വി.ഡി. സതീശൻ പറഞ്ഞു.
വടക്കൻ പറവൂരിന്റെ അഭിമാനമായിരുന്ന സലിം കുമാർ, സ്ഥാനമാനങ്ങൾക്ക് വേണ്ടി നിലപാടുകൾ മാറ്റാൻ മടിച്ച് നിന്ന ചലച്ചിത്ര മേഖലയിൽ, ഒന്നും ആഗ്രഹിക്കാതെ കോൺഗ്രസ് രാഷ്ട്രീയം പൊതുവേദികളിൽ തുറന്നുപറയാൻ തയ്യാറായ വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തന്റെ എല്ലാ തെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുക എന്നത് സലിം കുമാർ സ്വന്തം അവകാശമായി ഏറ്റെടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാരിദ്ര്യവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തിൽ ജനിച്ച് ദേശീയ പുരസ്കാര നിറവിലും ഓസ്കാർ നോമിനേഷനിലും വരെയെത്തിയ സലിം കുമാർ, ഹാസ്യം മാത്രമല്ല ഏത് ഗൗരവമേറിയ കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അപൂർവ പ്രതിഭയായിരുന്നു. വ്യക്തിബന്ധങ്ങളിൽ പുലർത്തിയ ആത്മാർത്ഥത അദ്ദേഹത്തെ പറവൂരിന്റെ പച്ചയായ മനുഷ്യരൂപമാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വിയോഗത്തിൽ തകർന്നിരിക്കുന്ന സലിം കുമാറിന്റെ ഭാര്യ സുനിതയെയും മക്കളെയും കുടുംബാംഗങ്ങളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞ വി.ഡി. സതീശൻ, ഇതൊരു നാടിന്റെ ആകെ ദുഃഖമാണെന്നും സലിം കുമാർ എന്ന അതുല്യ കലാകാരൻ തന്റെ കലയിലൂടെ നമ്മെ എപ്പോഴും ചിരിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.