ഇന്നലെ ഫ്രാൻസിന്റെ ദേശീയദിനമായിരുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന റിപ്പബ്ലിക്കൻ ആദർശങ്ങൾ ഓരോ ദേശീയദിനത്തിലും ഫ്രഞ്ച് ജനത ആദരവോടെ ഓർമിക്കുകയും നെഞ്ചോടു ചേർക്കുകയും ചെയ്യുന്നു. ദേശീയ ദിനാചരണത്തിന്റെ പിന്നാലെ ഇന്ന് രാജ്യത്തെ ആരോഗ്യസുരക്ഷാ സംരംഭങ്ങളെ നിർണായകമായി സ്വാധീനിച്ചേക്കാവുന്ന ഒരു നിയമത്തിന് സാധുത നൽകാൻ ഫ്രഞ്ച് നാഷണൽ അസംബ്ലി സമ്മേളിക്കുന്നുവെന്നത് ലോകശ്രദ്ധയാകർഷിക്കുന്നു. മാറാരോഗികൾക്ക് തങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ജീവിതം അവസാനിപ്പിക്കാനുള്ള വൈദ്യസഹായം ഉറപ്പാക്കുന്ന ബില്ലിന് അംഗീകാരം നൽകുന്നതിനുവേണ്ടിയാണിത്.
2022ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പവസരത്തിൽ ഇമ്മാനുവൽ മക്രോൺ മുന്നോട്ടുവച്ച വാഗ്ദാനങ്ങളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു എവുത്തനേസിയയും (ദയാവധം) ജീവിതാവസാനവും സംബന്ധിച്ച് വ്യക്തിസ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ പുതിയൊരു നിയമത്തിനു രൂപം നൽകുമെന്നുള്ളത്. പ്രസ്തുത നിയമനിർമാണം സംബന്ധിച്ച ചർച്ചകളും വിശകലനങ്ങളും ഫ്രഞ്ച് സാമൂഹ്യ മൂല്യങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന സംവാദങ്ങൾക്കു കാരണമായി ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളും പ്രത്യേകിച്ച്, ഫ്രാൻസിന്റെ അയൽരാജ്യങ്ങളായ സ്പെയിൻ, ബൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നിവയൊക്കെ ഇതിനകം കർശന നിയമ പിൻബലത്തോടെ എവുത്തനേസിയയ്ക്കു സാധുത നൽകിയിട്ടുണ്ട്. എങ്കിലും അടുത്ത കാലംവരെ ഫ്രാൻസിൽ അത്തരമൊരു നിയമനിർമാണത്തിനെതിരായ പൊതുവികാരം നിലനിന്നിരുന്നു. നിലവിലുള്ള നിയമമനുസരിച്ച് കഠിന വേദന അനുഭവിക്കുന്ന മരണാസന്നർക്ക് ജീവിതാന്ത്യംവരെ അബോധാവസ്ഥയിൽ തുടരാനുതകുന്ന സെഡേറ്റീവ്സ് അനുവദിച്ചിരുന്നുവെന്നു മാത്രം.
അനായാസേന മരണം
ഈ നിയമം ദയാവധത്തെയും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയെയും അംഗീകരിച്ചിരുന്നില്ല. ഈ സ്ഥിതിക്കാണ് 2026ലെ നിയമത്തോടെ മാറ്റം വരാൻ പോകുന്നത്. പുതിയ നിയമനിർദേശപ്രകാരം ഗുരുതരവും ഭേദമാക്കാനാവാത്തതുമായ രോഗാവസ്ഥയിൽ വേദന അനുഭവിക്കുന്നവർക്ക് അവർ സ്വതന്ത്രമായി ആഗ്രഹിക്കുന്നുവെങ്കിൽ മരണം പെട്ടെന്ന് ഉറപ്പാക്കുന്ന മരുന്നുകൾ തങ്ങളുടെ ആരോഗ്യസംരക്ഷകർ മുഖേന ആവശ്യപ്പെടാം. ചുരുക്കത്തിൽ, വൈദ്യസഹായത്തോടെയുള്ള ആത്മഹത്യക്കു സാധുത നൽകുന്ന നിയമമാണിത്.
18 വയസിന് മുകളിലുള്ള പൗരന്മാർക്കും ഫ്രാൻസിൽ താമസാനുമതിയുള്ളവർക്കുമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു വിദഗ്ധ മെഡിക്കൽ സംഘം രോഗത്തിന്റെ ഗൗരവസ്ഥിതിയും പരിഹാരമില്ലായ്മയും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്നവരെ മാത്രം ഈ നിയമത്തിന്റെ പരിധിയിൽ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതു മാത്രമാണ് അല്പം ആശ്വാസകരമായിട്ടുള്ളത്.
പുതിയ നിയമനിർദേശത്തെ ഫ്രഞ്ച് പാർലമെന്റിന്റെ ഇരുസഭകളും വ്യത്യസ്ത കാഴ്ചപ്പാടോടെയാണ് സമീപിച്ചതെന്നത് ശ്രദ്ധേയമാണ്. വ്യക്തിയുടെ മരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്വയംനിർണയാവകാശത്തിനും പ്രാധാന്യം നൽകി നാഷണൽ അസംബ്ലി ബില്ലിനെ അനുകൂലിച്ചപ്പോൾ ഉപരിസഭയായ സെനറ്റ് കൂടുതൽ ജാഗ്രതയുള്ള സമീപനം സ്വീകരിക്കുകയും ഏറ്റവും ദുർബലരായവരെപ്പോലും സംരക്ഷിക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്വത്തിൽ ഊന്നി ബില്ലിനെ നിരാകരിക്കുകയും ചെയ്തു. ഈ നിയമനിർദേശങ്ങൾ അന്തിമ പരിഗണനയ്ക്കായി നാഷണൽ അസംബ്ലിയുടെ മുന്നിൽ വീണ്ടുമെത്തുന്പോൾ അത് സ്വീകരിക്കപ്പെടാനുള്ള സാധ്യതയാണു നിലനിൽക്കുന്നത്.
മരണത്തിനുള്ള ശിപാർശ
ജീവൻ അവസാനിപ്പിക്കാനുള്ള വൈദ്യസഹായം എന്ന ആശയത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഏറ്റം സൂക്ഷമമായ പ്രശ്നങ്ങളിലൊന്നാണ് ഡോക്ടർമാരുടെ മനഃസാക്ഷി സ്വാതന്ത്ര്യത്തോട് ബന്ധപ്പെട്ടത്. ഫ്രാൻസ് വിഭാവനം ചെയ്യുന്ന നിയമം ഡോക്ടർമാർക്ക് അവരുടെ മനഃസാക്ഷിയുടെ പ്രേരണകൾക്ക് അനുസൃതമായും സ്വന്തം മതവിശ്വാസത്താൽ നയിക്കപ്പെട്ടും എവുത്തനേസിയയ്ക്ക് അനുകൂലമല്ലാത്ത നിലപാടെടുക്കാൻ സ്വാതന്ത്ര്യം നൽകുന്നുമുണ്ടെന്നു ബില്ലിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ, ഇപ്രകാരം മരണസഹായം നൽകാൻ വിമുഖത കാണിക്കുന്ന ഒരു ആരോഗ്യപ്രവർത്തകൻ തന്റെ സംരക്ഷണയിലുള്ള രോഗിയെ മറ്റൊരു ഡോക്ടറുടെ സേവനത്തിനായി റഫർ ചെയ്യാൻ നിർബന്ധിതനാണ്. നൂറ്റാണ്ടുകളായി ആധുനിക വൈദ്യശാസ്ത്രം മനുഷ്യജീവനെ എങ്ങനെയെല്ലാം കാത്തുസൂക്ഷിക്കാമെന്നും നിലനിർത്താമെന്നും മാത്രമാണ് ചിന്തിച്ചിരുന്നത്. എന്നാൽ, ദയാവധാനുകൂല നിയമങ്ങൾ ആരോഗ്യസംരക്ഷകരെത്തന്നെ ജീവൻ അവസാനിപ്പിക്കാനുള്ള അമിതസ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാക്കി മാറ്റുന്നുവെന്നതാണ് വൈചിത്ര്യം.
ജീവന്റെ മൂല്യം
പുതിയ എവുത്തനേസിയ അനുകൂല നീക്കങ്ങളെ വലിയ ആകുലതയോടെയാണ് ഫ്രാൻസിലെ കത്തോലിക്കാ സഭയും ഇതര മതസംവിധാനങ്ങളും വീക്ഷിക്കുന്നത്. ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ കൺമുന്നിൽക്കണ്ട് വിഷമിക്കുന്നവന് സമൂഹം നൽകേണ്ട മറുപടി മരണത്തിലേക്കുള്ള സഹായമല്ല; മറിച്ച്, അവന്റെ വേദനയിൽ ആശ്വാസമാകുന്ന സാന്നിധ്യമാണെന്ന് ഫ്രഞ്ച് കത്തോലിക്കാ മെത്രാൻ സംഘം നിരീക്ഷിക്കുന്നു. ക്രൈസ്തവദർശനത്തിൽ ഒരുവന്റെ ജീവൻ, അവന്റെ സ്വന്തം ഉടമസ്ഥതയിലുള്ള ഒരു വസ്തുവല്ല. അത് ദൈവത്തിൽനിന്നു വരുന്ന ഒരു ദാനമാണ്. ബൈബിൾ ഈ ദർശനത്തിന്റെ കാതൽ വെളിവാക്കുന്നു. “ഞാൻ ഇന്ന് നിന്റെ മുന്നിൽ ജീവനും മരണവും, അനുഗ്രഹവും ശാപവും വച്ചിരിക്കുന്നു. അതിനാൽ, ജീവനെ തെരഞ്ഞെടുക്കുക” (നിയമാവർത്തനം 30:19). ജീവനെ തെരഞ്ഞെടുക്കുകയെന്നത് കൊല്ലരുത് എന്ന കല്പനയുടെ കേവലമൊരു പരിഭാഷയല്ല, മനുഷ്യന്റെ ദുർബലതയിലും രോഗത്തിലും ആശ്രിതാവസ്ഥയിലും പോലും ജീവിതത്തിന്റെ ശ്രേഷ്ഠത കണ്ടെത്താനും വിലമതിക്കാനുമുള്ള ആഹ്വാനമാണത്.
പുതിയ ജീവിതാവസാന നിയമങ്ങൾക്കെതിരേ ഫ്രഞ്ച് പൊതുസമൂഹത്തിൽനിന്നുയരുന്ന വിയോജിപ്പുകളിൽ അലിയൻസ് വീത്ത എന്ന പ്രോലൈഫ് സംഘടനയുടെ നിലപാടുകൾ ശ്രദ്ധേയമാണ്. നമ്മുടെ മരണാസന്നർ നമുക്കൊരിക്കലും ഒരു ഭാരമല്ല എന്ന സന്ദേശ പ്രചാരണാർഥം ഫ്രാൻസിലെ 50 നഗരങ്ങളിൽ ഒരേദിവസം ഈ പ്രസ്ഥാനത്തിന്റെ വോളന്റിയർമാർ നടത്തിയ പ്രതിഷേധപ്രകടനങ്ങൾ എടുത്തുപറയേണ്ടവയായിരുന്നു.
ഒരു ജീവിതവും അധികപ്പറ്റല്ല എന്നതാണ് അവരുടെ മുദ്രാവാക്യം. ദൈവശാസ്ത്രത്തിന്റെ ഏറ്റവും വലിയ ദുരുപയോഗം എന്നാണ് എവുത്തനേസിയ അനുകൂല നിയമത്തെ അവർ വിശേഷിപ്പിക്കുന്നത്. ഈ നിയമം സമൂഹമനഃസാക്ഷിയിൽ ഉണ്ടാക്കാവുന്ന മാറ്റത്തെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകുന്നു. വയോധികരും ദുർബലരും തീരാരോഗികളും തങ്ങൾ സമൂഹത്തിന് ഭാരമാണ് എന്ന നിഷേധാത്മക ചിന്തയിലേക്ക് നയിക്കപ്പെടാൻ പുതിയ നിയമനിർദേശങ്ങൾ കാരണമായേക്കാമെന്നവർ കരുതുന്നു.
എവുത്തനേസിയ നിയമങ്ങൾ തടയാൻ ഫ്രാൻസിലെ പ്രോലൈഫ് മുന്നേറ്റങ്ങൾക്ക് ഒരുപക്ഷേ സാധിച്ചേക്കില്ല. എങ്കിലും മികച്ച പാലിയേറ്റീവ് ശുശ്രൂഷകളുടെ അനിവാര്യതയിലേക്ക് ജനശ്രദ്ധയാകർഷിക്കാൻ പ്രസ്തുത മുന്നേറ്റങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. തീരാരോഗികളും വയോധികരും നമ്മുടെ നാട്ടിലും പലപ്പോഴും വലിയ മാനസിക സംഘർഷത്തിലൂടെയും ഒറ്റപ്പെടലിലൂടെയുമാണ് കടന്നുപോകുന്നത്. ഇപ്രകാരമുള്ള വൈഷമ്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് സംരക്ഷണവും കരുത്തും നൽകുന്ന നല്ല പാലിയേറ്റീവ് പരിചരണ സംവിധാനങ്ങൾ കൂടുതലായി നാട്ടിലും ഉണ്ടാകേണ്ടതുണ്ട്.