നയ്റോബി: ഇന്ത്യയിലെ വന്പൻ കെമിക്കൽ കന്പനികളിലൊന്നായ ടാറ്റാ കെമിക്കൽസിനോടു രാജ്യം വിടാൻ ഉത്തരവിട്ട് കെനിയൻ പ്രസിഡന്റ് വില്യം റുട്ടോ. ടാറ്റാ കെമിക്കൽസിനെക്കൊണ്ട് രാജ്യത്തിനു നേട്ടവും ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കെനിയൻ പ്രസിഡന്റിന്റെ നടപടി.
“ടാറ്റാ കെമിക്കൽസിനു പകരം പുതിയ നിക്ഷേപകരെ കണ്ടെത്തിയിട്ടുണ്ട്. ധാതുക്കൾ സോഡാ ആഷ് ആക്കിയശേഷം ടാറ്റാ കെമിക്കൽസ് കയറ്റുമതി ചെയ്യുകയാണ്. അവ കെനിയയിലെ പ്രാദേശിക കന്പനികൾക്കു ലഭിക്കുന്നില്ല. കെനിയക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങളും നിക്ഷേപങ്ങളും കൊണ്ടുവരികയാണു ലക്ഷ്യം”- വില്യം റുട്ടോ പറഞ്ഞു
കജിയാദി കൗണ്ടിയിലെ മഗാഡിയിലാണ് ടാറ്റാ കെമിക്കൽസിന്റെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വർഷംതോറും 3,50,000 ടൺ സോഡ ആഷ് ടാറ്റാ കെമിക്കൽസ് കയറ്റുമതി ചെയ്യുന്നു.
ഗ്ലാസ്, ഡിറ്റർജന്റ്, വസ്ത്രം, പേപ്പർ എന്നിവയുടെ നിർമാണത്തിന് സോഡാ ആഷ് ഉപയോഗിക്കുന്നു.ആഫ്രിക്കയിലെ ഏറ്റവും വലിയ സോഡ ആഷ് ഉത്പാദകരാണ് ഈ കന്പനി.
അഞ്ഞൂറു തൊഴിലാളികളാണ് മഗാഡി പ്ലാന്റിലുള്ളത്. പ്രകൃതിദത്ത സോഡ ആഷ് ഉത്പാദനത്തിൽ ലോകത്ത് നാലാം സ്ഥാനമാണ് കെനിയയ്ക്ക്.