ബെയ്റൂട്ട്: അമേരിക്കയും ഇറാനും തമ്മിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ലെബനനിൽ ഇസ്രയേൽ നടത്തിയ വൻ വ്യോമാക്രമണത്തിൽ 254 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടത്തിയ ആക്രമണത്തിൽ 1,165-ൽ അധികം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പത്ത് മിനിറ്റിനുള്ളിൽ നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ബെയ്റൂട്ടിൽ മാത്രം 92 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകളും ആയുധപ്പുരകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ട്രംപ് ഭരണകൂടം ഇറാനുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാറിൽ ലെബനൻ ഉൾപ്പെട്ടിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. എന്നാൽ, ലെബനനിലെ ആക്രമണം അവസാനിപ്പിക്കാതെ കരാറുമായി മുന്നോട്ട് പോകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
'ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്നസ്' എന്ന് ഇസ്രയേൽ പേരിട്ട ഈ സൈനിക നീക്കം, ഈ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ഏകോപിത ആക്രമണങ്ങളിലൊന്നാണെന്ന് വിലയിരുത്തപ്പെടുന്നു. ലെബനനിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ലെബനനിൽ ഇതുവരെ പത്തു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.