കൊൽക്കത്ത: പശ്ചിമബംഗാളിലെ നന്ദിഗ്രാം, രജിനഗർ നിയമസഭാ ഉപതെരഞ്ഞെുപ്പിനായി കോൺഗ്രസിനു പിന്നാലെ ഇടതുമുന്നണിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അടുത്ത മാസം ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസും സ്ഥാനാർഥിനിർണയ ചർച്ചകൾ തുടരുകയാണ്.
നന്ദിഗ്രാമിൽ സിപിഐ നേതാവ് ശാന്തിഗോപാൽ ഗിരിയാണ് ഇടതുമുന്നണി സ്ഥാനാർഥി. രജിനഗറിൽ സിപിഎമ്മിലെ സയിദ് ആസാദ് അലി മത്സരിക്കും. രജിനഗറിൽ മുഹമ്മദ് അബ്ദുള്ളാഹിൽ കാഫിയാണ് കോൺഗ്രസ് സ്ഥാനാർഥി. നന്ദിഗ്രാമിൽ മിലാൻ പ്രധാനും.
നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും ഭവാനിപുരിലും ജനവിധി തേടിയ മുഖ്യമന്ത്രി സുവേന്ദു അധികാരി രണ്ടിടത്തും വിജയിച്ചിരുന്നു. ഭവാനിപുർ നിലനിർത്തുകയും ചെയ്തു. എജെയുപി നേതാവ് ഹുമയൂൺ കബീർ നൗഡയിലും രജിനഗറിലും ജനവിധി തേടി. നൗഡ സീറ്റ് നിലനിർത്തുകയും ചെയ്തു.
നന്ദിഗ്രാമിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയെ നേരിട്ട ശാന്തിഗോപാൽ ഗിരി നേടിയത് വെറും 2997 വോട്ടുകൾ മാത്രമാണ്. അധികാരിക്കു ലഭിച്ചത് 1,27,301 വോട്ടുകളും.