തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്നു പറഞ്ഞു നടത്തിയ കോടികളുടെ തട്ടിപ്പിൽ സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവും പരിഗണനയിൽ.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ വിദേശത്തേക്ക് ഹവാല ഇടപാടും റിവേഴ്സ് ഹവാലയും നടന്നെന്ന ജിഎസ്ടി എസ്ഐടിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാൻ നിയോഗിച്ച ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു ജിഎസ്ടി, എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന ഏജൻസികളുടെ അന്വേഷണം വേണമെന്നായിരുന്നു ജിഎസ്ടി എസ്ഐടിയുടെ ശിപാർശ.
കേന്ദ്ര ഏജൻസികളുടെ അന്വേഷണ വേണമോ എന്ന കാര്യത്തിൽ പൊലിസ് എസ്ഐടി നിയമോപദേശം തേടും. നിലവിൽ എറണാകുളത്തെ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലിസ് എഫ്ഐആർ ഇട്ടാൽ ഇഡിക്കും അന്വേഷണം നടത്താം.
മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന വിദേശത്തേക്കുള്ള പണം കടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, രജിസ്ട്രാർ ഓഫ് ചിറ്റ്സ്, റിസർവ് ബാങ്ക് എന്നിവയും സംസ്ഥാന ഏജൻസികളായ ജിഎസ്ടി, രജിസ്ട്രേഷൻ ഐജി എന്നിവരുടെ അന്വേഷണവും വേണമെന്നായിരുന്നു ജിഎസ്ടി എസ്ഐടി സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാകും പൊലിസ് എസ്ഐടി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുക.
മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്കും തിരിച്ചും പണം കടത്തൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ നടന്നെന്നു കണ്ടെത്തിയിരുന്നു.
എഫ്സിആർഎ ചട്ടലംഘനം ശ്രദ്ധയിൽ പെട്ടാൽ അന്വേഷണം സിബിഐയ്ക്കു കൈമാറാം. ഇക്കാര്യത്തിലും നിയമോപദേശം തേടും.
വിദേശ സേവനങ്ങളുടെ ഇറക്കുമതിയിലെ ജിഎസ്ടി വെട്ടിപ്പ്, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ, സംശയാസ്പദമായ പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ആർബിസി)യാണ് ജിഎസ്ടി എസ്ഐടി അന്വേഷണം നിർദേശിച്ചത്.