ന്യൂഡല്‍ഹി: മുസ്ലിം കടയുടമയെ രക്ഷിക്കാന്‍ ബജ്രംഗ്ദള് പ്രവര്‍ത്തകരെ എതിര്‍ത്ത മുഹമ്മദ് ദീപക്കിനെതിരായ (ദീപക് കുമാര്‍) നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം.
തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ചോദ്യം ചെയ്തുകൊണ്ട് ദീപക് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ഈ കേസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതില്നിന്നോ പരസ്യപ്രസ്താവനകള്‍ നടത്തുന്നതില്നിന്നോ ദീപക്കിനെ വിലക്കിക്കൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തു.
ബജ്രംഗ്ദൾ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍നിന്ന് മുസ്ലിം കടയുടമയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതോടെയാണു ജിം ട്രെയിനറായ ദീപക് കുമാര്‍ ശ്രദ്ധേയനായത്. നിന്റെ പേരെന്താണെന്ന് അക്രമികള്‍ ചോദിച്ചപ്പോള്‍ ഹിന്ദുമത വിശ്വാസിയായ അദ്ദേഹം മുഹമ്മദ് ദീപക് എന്നു പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു.
എന്നാല്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ദീപക്കിനും അദ്ദേഹത്തിന്റെ സഹായി വിജയ് റാവത്തിനുമെതിരേ പൊലീസ് കേസെടുക്കുകയായിരുന്നു.