'ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്… ഇനിയും പഠിക്കാനുണ്ട്'.
ഒരു മനുഷ്യന്റെ 75 വർഷത്തെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ അത് ഒരു നീണ്ട കാലയളവാണ്. പക്ഷേ ഒരു കലാകാരന്റെ 75 വർഷത്തെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ, അത് കാലത്തിന്റെ തന്നെ ഒരു ചരിത്രമായി മാറും. സെപ്റ്റംബർ ഏഴിന് മമ്മൂട്ടിക്ക് 75 വയസ്.
എഴുപത്തിയഞ്ച് വർഷം എന്ന സംഖ്യ മമ്മൂട്ടിയുടെ മുന്നിൽ നിൽക്കുമ്പോൾ അതിനെ വിശ്വസിക്കാൻ ഒരു പ്രേക്ഷകനും എളുപ്പമല്ല. കാരണം വർഷങ്ങൾ ശരീരത്തിൽ കണക്കാക്കപ്പെടുമ്പോഴും മമ്മൂട്ടിയുടെ കലാജീവിതത്തിൽ അവയൊന്നും പ്രായത്തിന്റെ അടയാളങ്ങളായി തോന്നിയിട്ടില്ല. ഓരോ പുതിയ കഥാപാത്രത്തിലും അദ്ദേഹം വീണ്ടും തുടങ്ങുകയാണ്. വീണ്ടും പഠിക്കുകയാണ്. വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.അതാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത.
1971-ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ സിനിമയുടെ ലോകത്തേക്ക് കടന്നുവന്ന ആ ചെറുപ്പക്കാരൻ ഇന്ന് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അധ്യായങ്ങളിലൊന്നായി മാറിയിരിക്കുന്നു.
ആ യാത്രയിൽ വിജയങ്ങൾ മാത്രമല്ല ഉണ്ടായിരുന്നത്. പരാജയങ്ങളുണ്ടായിരുന്നു. കാത്തിരിപ്പുകളുണ്ടായിരുന്നു. അവഗണിക്കപ്പെട്ട ദിവസങ്ങളുണ്ടായിരുന്നു. സ്വയം തെളിയിക്കേണ്ടി വന്ന നിമിഷങ്ങളുണ്ടായിരുന്നു. പക്ഷേ ഓരോ തവണയും മമ്മൂട്ടി തിരിച്ചുവന്നത് കൂടുതൽ ശക്തനായ നടനായിട്ടായിരുന്നു.
മമ്മൂട്ടിയുടെ കരിയറിനെ വർഷങ്ങളായി മാത്രം അളക്കാനാവില്ല. അത് കഥാപാത്രങ്ങളിലൂടെ അളക്കേണ്ടതാണ്.
വക്കീലായി, കർഷകനായി, തൊഴിലാളിയായി, പൊലിസുകാരനായി, രാഷ്ട്രീയക്കാരനായി, അധ്യാപകനായി, കുടുംബനാഥനായി, സാധാരണ മനുഷ്യനായി…ഒരു മനുഷ്യന്റെ ജീവിതത്തിൽ കടന്നുവരാവുന്ന എത്രയോ മുഖങ്ങൾ മമ്മൂട്ടി സ്വന്തം മുഖമാക്കി.
‘മതിലുകൾ’ മുതൽ ‘ഒരു വടക്കൻ വീരഗാഥ’ വരെ, ‘വാത്സല്യം’ മുതൽ ‘അംബേദ്കർ’ വരെ,‘വിദേയൻ’ മുതൽ ‘പാലേരി മാണിക്യം’ വരെ, ‘പേരൻപ്’ മുതൽ ‘ഭ്രമയുഗം’ വരെ…ഓരോ കഥാപാത്രവും മമ്മൂട്ടി എന്ന നടന്റെ മറ്റൊരു വാതിൽ തുറന്നു.
അഭിനയത്തിന് ഒരു പ്രായമില്ലെന്ന് അദ്ദേഹം തെളിയിച്ചു. ഒരു നടന് സ്വയം ആവർത്തിക്കാതെ എത്രകാലം മുന്നോട്ട് പോകാമെന്നും കാണിച്ചുകൊടുത്തു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ദേശീയ-സംസ്ഥാന അംഗീകാരങ്ങൾ അദ്ദേഹത്തിന്റെ അഭിനയജീവിതത്തെ അടയാളപ്പെടുത്തുന്നു.
എന്നാൽ പുരസ്കാരങ്ങളുടെ എണ്ണത്തേക്കാൾ വലുതാണ് മമ്മൂട്ടിയുടെ യാത്ര. കാരണം പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ കഴിവിന് ലഭിച്ച അംഗീകാരങ്ങളാണ്. പക്ഷേ മലയാളിയുടെ സ്നേഹം. അത് അദ്ദേഹത്തിന്റെ ജീവിതത്തിന് ലഭിച്ച അംഗീകാരമാണ്.
താരത്തിനപ്പുറത്തെ മമ്മൂട്ടി
മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോൾ നമ്മൾ പലപ്പോഴും പറയുന്നത് അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചാണ്. എന്നാൽ ആ അഭിനയത്തിന് പിന്നിലുള്ള മനുഷ്യനെ മറക്കാനാവില്ല.
കൃത്യനിഷ്ഠ, അച്ചടക്കം, പഠിക്കാനുള്ള മനസ്, തൊഴിലിനോടുള്ള ബഹുമാനം. സ്വയം മെച്ചപ്പെടുത്താനുള്ള നിരന്തരമായ ശ്രമം. ഇവയെല്ലാം ചേർന്നാണ് മമ്മൂട്ടി എന്ന വ്യക്തിത്വം രൂപപ്പെട്ടത്.
കൃഷിയുമായി ചേർന്നുനിന്ന ഒരു കുടുംബാന്തരീക്ഷത്തിൽ നിന്നാണ് അദ്ദേഹം വളർന്നത്. നിയമം പഠിച്ചു. അഭിഭാഷകനായി ജോലി ചെയ്തു. പിന്നീട് സിനിമയെ ജീവിതമാക്കി. സാധാരണ ജീവിതത്തിൽ നിന്ന് അസാധാരണമായൊരു കലാജീവിതത്തിലേക്കുള്ള യാത്രയായിരുന്നു അത്. അതിനാൽ മമ്മൂട്ടിയുടെ ജീവിതം സിനിമയിലെത്താൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഒരു പാഠപുസ്തകം കൂടിയാണ്.
പ്രതിഭ മാത്രം പോരാ. പ്രതിഭയെ നിലനിർത്താൻ അധ്വാനം വേണം. അധ്വാനത്തെ നിലനിർത്താൻ അച്ചടക്കം വേണം. അതിനുമപ്പുറം പഠിച്ചുകൊണ്ടേയിരിക്കാനുള്ള മനസും വേണം.
കാലം മാറി… മമ്മൂട്ടി മാറിക്കൊണ്ടേയിരുന്നു