ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ എൻജിനിയറിംഗ് കോളജിൽ സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ പ്രതിപ്പട്ടികയിലുള്ള അധ്യാപകന് ആയുഷ്കാല വിലക്ക്.
ശിവാലിക് എൻജിനിയറിംഗ് കോളജ് അധ്യാപകൻ ആശിഷ് കുമാർ ഗുപ്തയെയാണ് വീർ മധോ സിംഗ് ഭണ്ഡാരി ഉത്തരാഖണ്ഡ് സാങ്കേതിക സർവകലാശാലാ (യുടിയു) അധ്യാപകവൃത്തിയിൽ വിലക്കിയത്. ഗുപ്തയെ സർവീസിൽ നിന്ന് പുറത്താക്കിയതായി കോളജ് അധികൃതരും പറഞ്ഞു.
ചോദ്യപേപ്പർ തയാറാക്കാൻ ചുമതലപ്പെടുത്തിയിരുന്ന ആശിഷ് കുമാർ ഗുപ്ത ഇവ വാട്സ്ആപ്പിലൂടെയും കോളജിലെ വിദ്യാർഥികൾക്കു മാത്രമായ പോർട്ടലിലൂടെയും ചോർത്തി നൽകുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ കർക്കശ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും കുറ്റക്കാർക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ധൻ സിംഗ് റാവത് വ്യക്തമാക്കി.