മുംബൈയിലെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് രക്ഷതേടാൻ ഒരു യുവാവ് കണ്ടെത്തിയ വിചിത്രവും എന്നാൽ കൗതുകകരവുമായ മാർഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
നഗരത്തിലെ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലായതോടെ, വ്യായാമം മുടങ്ങാതിരിക്കാൻ ഷോപ്പിംഗ് മാളിനെ തന്റെ ട്രാക്കായി മാറ്റിയ ഭവിൻ പാർമർ എന്ന യുവാവാണ് ഈ വേറിട്ട ആശയത്തിന് പിന്നിൽ.
പുറത്തെ വിഷവായു ശ്വസിക്കുന്നതിന് പകരം പൂർണമായും ശീതീകരിച്ചതും വായു സഞ്ചാരമുള്ളതുമായ മാളിനുള്ളിലൂടെ ഓടുന്ന ഇദ്ദേഹത്തിന്റെ വീഡിയോ വൻതോതിലാണ് ആളുകൾ പങ്കുവെക്കുന്നത്.
മുംബൈയിലെ വായു ഗുണനിലവാര സൂചിക (എക്യൂഐ) 200 കടന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വീഡിയോയിലെ കുറിപ്പുകൾ വ്യക്തമാക്കുന്നു.
സാധാരണയായി റോഡരികിലും പാർക്കുകളിലും വ്യായാമം ചെയ്യുന്നവർക്ക് നഗരത്തിലെ വൻകിട നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങളും വാഹനങ്ങളിൽ നിന്നുള്ള കരിമ്പുകയും വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
എന്നാൽ മാളിനുള്ളിലെ അന്തരീക്ഷം ഇത്തരം പൊടികളിൽ നിന്നും പുകയിൽ നിന്നും മുക്തമാണെന്നും ട്രാഫിക് തടസങ്ങളില്ലാതെ സമാധാനമായി ഓടാൻ സാധിക്കുമെന്നും യുവാവ് അവകാശപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ 'മസ്ത് പ്ലാൻ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ വീഡിയോ, മലിനീകരണത്തോടുള്ള നഗരവാസികളുടെ ക്രിയാത്മകമായ പ്രതിഷേധമായിട്ടാണ് പലരും കാണുന്നത്.
നഗരത്തിലെ വായു മലിനീകരണം വരുംദിവസങ്ങളിൽ കൂടുതൽ മോശമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി ആദ്യവാരം വായു ഗുണനിലവാര സൂചിക 332 വരെ ഉയർന്നത് നഗരത്തെ "സിവിയർ' വിഭാഗത്തിൽ എത്തിച്ചിരുന്നു.
മെട്രോ റെയിൽ നിർമ്മാണം, ഫ്ലൈ ഓവറുകളുടെ പണി, തീരദേശ റോഡ് വികസനം തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വൻകിട അടിസ്ഥാന സൗകര്യ വികസനങ്ങളാണ് വായുവിൽ പൊടിപടലങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുതിർന്ന പൗരന്മാരും കുട്ടികളും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശ്വാസം മുട്ടൽ, കണ്ണെരിച്ചിൽ, വിട്ടുമാറാത്ത ചുമ തുടങ്ങിയ പ്രശ്നങ്ങൾ മുംബൈയിലെ സാധാരണക്കാരുടെ ഇടയിൽ വർദ്ധിച്ചുവരികയാണ്.
മാസ്ക് ധരിക്കുകയോ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുകയോ ചെയ്യുന്നതിന് പുറമെ, ഭവിൻ പാർമറെപ്പോലെയുള്ളവർ കണ്ടെത്തുന്ന ഇത്തരം ഇൻഡോർ മാർഗങ്ങൾ ആരോഗ്യസംരക്ഷണത്തിനായി മുംബൈക്കാർക്കിടയിൽ ഇനി ഒരുപക്ഷേ വലിയ ട്രെൻഡായി മാറിയേക്കാം.