കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിന് സമീപമുള്ള മത്സ്യ സ്റ്റാളുകളിലും കൊയിലാണ്ടി മത്സ്യ മാർക്കറ്റിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി.
14 സ്റ്റാളുകളിൽ നിന്നായി ശേഖരിച്ച 44 മത്സ്യസാമ്പിളുകൾ പരിശോധിച്ചപ്പോൾ മത്സ്യങ്ങളുടെ ഗുണനിലവാരം തൃപ്തികരമാണെന്ന് കണ്ടെത്തി.നിലവിൽ ട്രോളിംഗ് നിരോധനം തുടരുന്നതിനാൽ ചെറു ബോട്ടുകളിൽ പിടിക്കുന്ന മത്സ്യങ്ങളും തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുമാണ് വിപണിയിൽ പ്രധാനമായും ലഭ്യമാകുന്നത്. പരിശോധനയിൽ ഇവ കൃത്യമായി ഐസ് ഉപയോഗിച്ച് സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. മത്സ്യങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ ഫോർമാലിൻ , ആമോണിയതുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല.
അതേസമയം, മത്സ്യം മതിയായ ഐസ് ഉപയോഗിച്ച് സൂക്ഷിക്കണമെന്നും അനാവശ്യമായി വെട്ടി സൂക്ഷിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും കച്ചവടക്കാർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി.