ഹൂസ്റ്റണ്: ഫിഫ 2026 ലോകകപ്പ് കാൽപന്താവേശം അഞ്ച് ദിനം പിന്നിടുന്പോൾ ആവേശം വാനോളം. ആറാം ലോകകപ്പ് മത്സരത്തിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കോംഗോയും തമ്മിലുള്ള സമനില പോരാട്ടത്തോടെ ആദ്യ റൗണ്ടിനു സമാപനം. ഗ്രൂപ്പ് എയിൽ ചെക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നതോടെ രണ്ടാം റൗണ്ട് പോരാട്ട രാവുകൾക്ക് ഇന്ന് തുടക്കം.
അഞ്ച് ദിനം 21 മത്സരങ്ങൾ പിന്നിടുന്പോൾ ലയണൽ മെസി ഹാട്രിക്, എംബാപ്പെ ഡബിൾ ടച്ച്, എർലിംഗ് ഹാലണ്ടിന്റെ ഇരട്ട പ്രഹരത്തിൽ നോർവെ ജയം... ശക്തരുടെ കരുത്തും കുഞ്ഞൻമാരുടെ വീഴ്ചയും വന്പൻമാരുടെ വന്പും ഈ ദിനങ്ങളിലെ കാഴ്ച.
ബ്രസീൽ- മൊറോക്കോ കോട്ട
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ 2-0ന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പന്താവേശത്തിന് തുടക്കമിട്ടു. ഗ്രൂപ്പ് ഘട്ട ആദ്യ ശക്തരുടെ മത്സരം ബ്രസീൽ പടയെ പിടിച്ചുകെട്ടിയ മൊറോക്കോയുടെ ആരവമായിരുന്നു. ഗ്രൂപ്പ് സിയിൽ 14ന് ഏറ്റുമുട്ടിയപ്പോൾ (1-1) തുല്യത പാലിക്കപ്പെട്ടു. ആദ്യം കുലുങ്ങിയത് ബ്രസീൽ. 21-ാം മിനിറ്റിൽ ഇസ്മയിൽ സൈബരിയുടെ പ്രകന്പനം. 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയർ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു.
ജർമൻ ഗർജനം
ജർമൻ കരുത്തിന് മുന്നിൽ അരങ്ങേറ്റക്കാരും ലോകകപ്പിലെ കുഞ്ഞൻ രാജ്യക്കാരുമായ കുറസോവയുടെ പതനം കനത്തതായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുപോയ ജർമൻ പട ആധിപത്യം 7-1ന് ആഘോഷിച്ച് തിരിച്ചുവന്നു. ആറാം മിനിറ്റിൽ ഫെലിസ് നമെച്ചയിലൂടെ ജർമനി ലക്ഷ്യം കണ്ടു.
21-ാം മിനിറ്റിൽ ലിവാനോ കൊമെനെൻഷ്യയിലൂടെ കുറസോവയുടെ തിരിച്ചടിയിൽ ജർമൻ ആരാധകർ സ്തപ്തരായി. എന്നാൽ ജർമൻ പടയുടെ ഗർജനം അവിടെ ആരംഭിച്ചു. 4-1ന് ആദ്യ പകുതി ജർമനി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 10 മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് ഗോളുകൾ. ഇരട്ട ഗോൾ സ്വന്തമാക്കി കായ് ഹവേർട്സ് ജർമൻ ഗോൾ വേട്ട അവസാനിപ്പിച്ചു. ഫുട്ബോൾ ലോകത്തെ രണ്ടാം ദിനം ഈ രണ്ട് മത്സരങ്ങൾ വ്യത്യസ്ഥ ആവേശം വിതറി.
സ്പെയിനെ കുരുക്കി
റാങ്കിംഗിൽ മുൻനിരക്കാരായ സ്പെയിൻ സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത കുരുക്കിൽപ്പെട്ടു. ദുർബലരായ കേപ് വെർദോയോട് സമനില വഴങ്ങി. ഗോൾ രഹിത സമനിലയെന്നത് സ്പെയിന് അപായ സൂചനയാണ്. മൂന്നാം ദിനമായിരുന്നു ഈ മത്സരം.
ബെൽജിയം
നാലാം ദിനം ഗ്രൂപ്പ് ജിയിൽ ബെൽജിയത്തിന്റെ കിളിപറന്നു. ഈജിപ്ത് 1-1ന് മത്സര ഫലം അവസാനിപ്പിച്ചു. 20-ാം മിനിറ്റിൽ ഈജിപ്ത് ലക്ഷ്യം ഭേദിച്ചു. രണ്ടാം പകുതിയുടെ 66-ാം മിനിറ്റിൽ മുഹമ്മദ് ഹാനിയിലൂടെയാണ് ബെൽജിയത്തിന് സമ്മർദം അവസാനിപ്പിക്കാനായത്.
ഗ്രൂപ്പ് ജിയിൽ തന്നെ യുദ്ധ കോലാഹലത്തിൽനിന്നെത്തിയ ഇറാൻ- ന്യൂസിലൻഡ് പോര് മുറുകി. ഇരു ടീമും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. ഒടുവിൽ 2-2 സമനില.
അഞ്ചാം ദിന ആവേശ രാവ്
കാൽപ്പന്താവേശം കൊടുമുടിയിലെത്തിയത് അഞ്ചാം ദിനമാണ്. ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് സെനഗലിനെ തകർത്ത് തരിപ്പണമാക്കിയത് നീണ്ട കണക്ക് തീർത്ത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വപ്ന സാക്ഷാത്കാരം നേടിയത് ചരിത്രം കുറിച്ച്. ഇതിഹാസ താരം ലയണൽ മെസിക്ക് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്.
ലോകകപ്പ് ഗോൾ വേട്ടയിൽ (16) ഒന്നാമനെന്ന ചരിത്രവും പിറന്നു. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം. ലോകകപ്പിൽ ഗോൾ വല കുലുക്കിയ പ്രായം കൂടിയ താരമെന്ന റിക്കാർഡിനും മെസി തന്നെ ഉടമ. 2014ന് ശേഷം ടീം ജയത്തോടെ ടൂർണമെന്റ് തുടങ്ങുന്നത് ആദ്യം. അൽജീരിയയെ തകർത്ത തുടക്കം 3-0ന്റെ വന്പൻ ജയവുമായി.
ഫ്രാൻസ് ആകട്ടെ സെനഗലിനെ തകർത്തത് പതിറ്റാണ്ട് മുന്പ് സെമിയിൽ വിറപ്പിച്ചതിനുള്ള മറുപടി കണക്കുമായി. ജയം 3-1ന്. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകൾ മനോഹാരിതയായി. ലോകകപ്പിൽ എംബാപ്പെയുടെ ഗോൾ നേട്ടം 14 ആയി. ഫ്രാൻസിനായി ഏറ്റവുമധികം ഗോൾ (58) നേടിയ താരമെന്ന റിക്കാർഡും എംബാപ്പെ പേരിൽ കുറിച്ചു.
ഹാലണ്ട് നോർവെ
എർലിംഗ് ഹാലണ്ടിന്റെ ഫിഫ ലോകകപ്പ് ഇരട്ട പ്രഹര അരങ്ങേറ്റത്തിൽ ഇറാക്കിനെ മുക്കി നോർവെ നേടിയത് വന്പൻ ജയം. 1998 ലോകകപ്പിനുശേഷം ആദ്യമായി വേദിയിലെത്തിയ നോർവെ സ്വന്തമാക്കിയത് 4-1ന്റെ ജയം.
ഗം ഇല്ല പോർച്ചുഗൽ
അഞ്ചാം ദിനം അവസാന മത്സരം. ഗ്രൂപ്പ് കെയിൽ ആറാം ലോകകപ്പിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആരവം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരേ രാത്രി 10.30ന് വിസിൽ മുഴങ്ങി ആറ് മിനിറ്റ് പിന്നിടവേ ആരവം അളവറ്റു. ജാവോ നേവ്സ് കോംഗോയുടെ വല തകർത്തു. 45+5 മിനിറ്റിൽ വിസയിലൂടെ കോംഗോ സമനില പിടിച്ചു. രണ്ടാം പകുതിയിൽ പോർച്ചുഗൽ ശ്രമങ്ങൾക്ക് കോംഗോ മതിൽകെട്ടിയതോടെ നായകനും സംഘവും നിരാശയോടെ അവസാന വിസിൽ മുഴക്കം കേട്ടു.
ഇനിയും ആവേശ നിമിഷങ്ങൾ അലതല്ലും. കിരീട പോരിന് 81 മത്സര അസുലഭ സുന്ദര നിമിഷങ്ങൾ. വന്പൻ പോരിനും പിരിമുറുക്കങ്ങളുടെ നിമിഷത്തിനും അയവില്ല. ഉയരട്ടെ ആരവം... ഉണരട്ടെ കാൽപ്പന്താവേശം...