ശ്രീനഗർ: ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തുനിന്ന് പിടികൂടിയ പാക്കിസ്ഥാൻ സ്വദേശിയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ച് ഇന്ത്യൻ സൈന്യം. മാനുഷിക പരിഗണനകൾ മുൻനിർത്തിയാണ് ഇയാളെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ചത്.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നിന്നുള്ള അസദ് ഖാൻ എന്നയാളെയാണ് അതിർത്തിയിലെ നിയന്ത്രണരേഖയിലുള്ള ഒരു പോയിന്റിൽ വച്ച് ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ സൈന്യത്തിന് കൈമാറിയത്.
കഴിഞ്ഞ ആഴ്ച കുപ്വാര ജില്ലയിലെ തീത്വാൽ സെക്ടറിലുള്ള സിമാരിയിൽ വച്ച് നിയന്ത്രണരേഖ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അസദ് ഖാൻ പിടിയിലാകുന്നത്.
അസദ് ഖാനെ പാക്കിസ്ഥാൻ സൈന്യത്തിന് കൈമാറുന്നതിന്റെ ചിത്രങ്ങൾ ഇന്ത്യൻ സൈന്യം സമൂഹമാധ്യമത്തിൽ ചെയ്തു.
കൈമാറ്റ ചടങ്ങിനിടെ ഇന്ത്യൻ സൈന്യത്തിലെ ഒരു മുതിർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനുമായി ഹസ്തദാനം ചെയ്തു.
തടങ്കലിൽ കഴിഞ്ഞിരുന്ന സമയത്ത് അസദ് ഖാനോട് മാന്യതയോടും അനുകമ്പയോടും കൂടിയാണ് പെരുമാറിയത്. ഇന്ത്യൻ സൈന്യത്തിന് മാനുഷിക മൂല്യങ്ങളോടും പ്രൊഫഷണൽ പെരുമാറ്റത്തോടുമുള്ള പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി.