മുംബൈ: വായ്പാതിരിച്ചടവുകളിൽ വീഴ്ച വരുത്തുന്നവരെ റിക്കവറി ഏജന്റുമാർ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന രീതിക്കു തടയിടാൻ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).
കടമെടുത്തവരെ ഭീഷണിപ്പെടുത്തുന്നതിനും അനാവശ്യ സമയങ്ങളിൽ വിളിക്കുന്നതിനും വിലക്കേർപ്പെടുത്തി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2027 ജനുവരി ഒന്നുമുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.
ലോൺ വഴിയോ ഇഎംഐ അടിസ്ഥാനത്തിലോ വാങ്ങിയ സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയുടെ തിരിച്ചടവ് മുടങ്ങുമ്പോൾ സാങ്കേതികവിദ്യ ഉപയോഗിച്ചു റിമോട്ടായി ലോക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള റിക്കവറി നടപടികൾക്കും ആർബിഐ കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
റിക്കവറി ഏജന്റുമാർക്ക് കൃത്യമായ പരിശീലനം നൽകണമെന്നും ഭീഷണിപ്പെടുത്തി പണം ഈടാക്കുന്ന രീതികളെ പ്രോത്സാഹിപ്പിക്കുന്ന ഇൻസെന്റീവുകൾ നൽകരുതെന്നും ബാങ്കുകളോട് നിർദേശിച്ചു.
പ്രധാന മാർഗനിർദേശങ്ങൾ
രാവിലെ എട്ടിനും വൈകുന്നേരം ഏഴിനും ഇടയിൽ മാത്രമേ റിക്കവറി ഏജന്റുമാർക്ക് ഉപഭോക്താക്കളെ ബന്ധപ്പെടാനോ സന്ദർശിക്കാനോ അനുവാദമുള്ളൂ. വായ്പക്കാരൻ പ്രത്യേകമായി അഭ്യർഥിച്ചാൽ മാത്രമേ ഇതിൽ മാറ്റം വരുത്താനാകൂ.
ഭീഷണിപ്പെടുത്തുന്ന ഭാഷയോ അസഭ്യവാക്കുകളോ ഉപയോഗിക്കാൻ പാടില്ല. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുക, സമൂഹമാധ്യമങ്ങളിലൂടെ ഫോൺ നമ്പറുകളും ചിത്രങ്ങളും പുറത്തുവിട്ട് അപമാനിക്കുക എന്നിവ പൂർണമായും നിരോധിച്ചു. മരണവീടുകൾ, ആശുപത്രി ആവശ്യങ്ങൾ, വിവാഹങ്ങൾ തുടങ്ങിയ സമയങ്ങളിൽ റിക്കവറി സന്ദർശനങ്ങൾ ഒഴിവാക്കണം.
റിക്കവറി ഏജന്റുമാർ വീടുകൾ സന്ദർശിക്കുകയാണെങ്കിൽ സന്ദർശനത്തിന് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ഉപഭോക്താവിനെ വിവരമറിയിക്കണം. ഏജന്റുമാർ ഐഡി കാർഡും ബാങ്കിന്റെ അനുമതിപത്രവും നിർബന്ധമായും കരുതണം.
റിക്കവറി കോളുകളെല്ലാം ബാങ്കുകൾ റെക്കോർഡ് ചെയ്യുകയും വിവരങ്ങൾ കുറഞ്ഞത് ആറു മാസമെങ്കിലും സൂക്ഷിക്കുകയും വേണം. ഏജന്റുമാരുടെ വീഴ്ചകളിൽനിന്ന് ബാങ്കുകൾക്ക് ഇനി ഒഴിഞ്ഞുമാറാനാകില്ല.