ന്യൂയോർക്ക്: ക്രിസ്മസ് ദിനത്തിൽ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുണ്ടായ അക്രമണത്തിൽ 23 വയസുകാരൻ മരിച്ചു. വെസ്റ്റ് ബാബിലോൺ സ്വദേശിയായ എഡീഡ്സൺ സിൻ എന്ന സിവിഎസ് ഫാർമസി ജീവനക്കാരനാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 6.50ന് ലിൻഡൻഹർസ്റ്റിലെ ഈസ്റ്റ് മോണ്ടോക്ക് ഹൈവേയിലുള്ള സിവിഎസ് സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഫാർമസിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി എത്തിയ അക്രമി എഡീഡ്സണെ കുത്തുകയായിരുന്നു.
നെഞ്ചിന് മാരകമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രിസ്മസ് ദിനത്തിൽ അവധിയായിരുന്ന എഡീഡ്സൺ, മറ്റൊരു സഹപ്രവർത്തകന് പകരം അവസാന നിമിഷം ഷിഫ്റ്റ് ഏറ്റെടുത്താണ് അന്ന് ജോലിക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ 10 മാസമായി അദ്ദേഹം ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. 40 വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാളാണ് ആക്രമണം നടത്തിയത്. ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പ്രതിയെ പിടികൂടാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും കടയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ സിവിഎസ് അധികൃതർ വൈകിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതായി പോലീസ് കമ്മീഷണർ കെവിൻ കാറ്റലീന കുറ്റപ്പെടുത്തി.