കോൽക്കത്ത: പശ്ചിമ ബംഗാളിൽ ആരാധനാലയങ്ങളിൽനിന്ന് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തു. മസ്ജിദുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നുമാണ് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തത്.
5000ലധികം ഹിന്ദു-മുസ്‌ലീം ആരാധനാലയങ്ങളിൽനിന്നാണ് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തിരിക്കുന്നത്. ശബ്ദമലനീകരണ പരാതികൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നിർദിഷ്ട ശബ്ദപരിതി ലംഘിച്ചതിനെ തുടർന്നാണ് ഉച്ചഭാഷണികൾ അഴിച്ചുമാറ്റിയത്.
4203 മസ്ജിദുകളിൽനിന്നും 1096 ക്ഷേത്രങ്ങളിൽനിന്നുമാണ് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തത്. ലൗഡ്സ്പീക്കർ നീക്കം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് പശ്ചിമബംഗാളിൽ അരങ്ങേറുന്നത്.
ലൗഡ്‌സ്പീക്കറുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന യാതൊരു കോടതി ഉത്തരവോ സർക്കാർ വിജ്ഞാപനമോ നിലവിലില്ലെന്ന് കോൽക്കത്തയിലെ നഖോദ മോസ്കിലെ ഇമാം മൗലാന മുഹമ്മദ് ഷഫീഖ് ഖാസ്മി പറഞ്ഞു.
അത്തരം ഉത്തരവുകൾ ഉണ്ടായിരുന്നെങ്കിൽ സർക്കാർ ഇമാമുമാരെയും മസ്ജിദ് കമ്മറ്റികളെയും അറിയിക്കേണ്ടതായിരുന്നുവെന്നും, എന്നാൽ മസ്ജിദ് അധികൃതരെ ഭീഷണിപ്പെടുത്തി ലൗഡ്‌സ്പീക്കറുകൾ നീക്കം ചെയ്യിക്കുകയാണ് ചെയ്തതെന്നും ഷഫീഖ് ഖാസ്മി കുറ്റപ്പെടുത്തി.