ഐപിഎൽ മൈതാനങ്ങളിൽ ആവേശത്തിനൊപ്പം തന്നെ ലജ്ജാകരമായ ചില ദൃശ്യങ്ങളും പുറത്തുവരുന്നത് കായിക പ്രേമികളെ നിരാശരാക്കുന്നു. ലക്നോ സൂപ്പർ ജയന്റ്സിന്റെ മത്സരത്തിനിടെ ചീർലീഡർമാർക്ക് സുരക്ഷാ വലയ്ക്കുള്ളിൽ നിന്ന് പ്രകടനം നടത്തേണ്ടി വന്ന അസാധാരണ സാഹചര്യമാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഗാലറിയിൽ ഇരുന്ന ചില കാണികളിൽ നിന്നും നേരിട്ട മോശം പെരുമാറ്റമാണ് ഇത്തരമൊരു സുരക്ഷാ കവചം ഒരുക്കാൻ സംഘാടകരെ നിർബന്ധിതരാക്കിയത്. നൃത്തം ചെയ്യുന്ന യുവതികൾക്ക് നേരെ പണവും ഫോൺ നമ്പറുകളും എറിഞ്ഞ് ചിലർ അശ്ലീലമായി പെരുമാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്ത്രീകളുടെ സുരക്ഷയ്ക്കും അന്തസിനും വെല്ലുവിളിയുയർത്തുന്ന ഇത്തരം പ്രവണതകൾ വർധിച്ചതോടെയാണ് കാണികൾക്കും പെർഫോമർമാർക്കും ഇടയിൽ വേലി കെട്ടേണ്ടി വന്നത്.
സ്പോർട്സിനെ ഗൗരവമായി കാണുന്ന ആരാധകർക്കിടയിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിനോദത്തിനായുള്ള പ്രകടനങ്ങളെ തെറ്റായ രീതിയിൽ സമീപിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും സ്റ്റേഡിയങ്ങളിലെ സുരക്ഷാ നിയമങ്ങൾ കൂടുതൽ കർക്കശമാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നു.
ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ലെങ്കിലും, ഈ 'സുരക്ഷാ വല' ഇന്ത്യൻ കായിക സംസ്കാരത്തിന് തന്നെ ഒരു കറുത്ത പുള്ളിയായി മാറിയിരിക്കുകയാണ്.