ന്യൂഡൽഹി: ബിജെപി നേതാവിന്‍റെ 'ലുങ്കിവാല' അധിക്ഷേപ പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ എംപിമാർ. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രമുഖ നേതാക്കൾ സ്ഥിരം ശൈലിയിൽ നിന്ന് മാറി കേരളീയ ശൈലിയിൽ മുണ്ടുടുത്ത് സഭയിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സംഭവത്തിന്‍റെ വീഡിയോ ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
'ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്കാരമാണ്, ഞങ്ങളുടെ അഭിമാനമാണ്' എന്ന് കുറിച്ചുകൊണ്ടാണ് ജോൺ ബ്രിട്ടാസ് ഈ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാർ, വി. ശിവദാസ്, ഹാരിസ് ബീരാൻ, ക്രിസ്റ്റഫർ തിലക് എന്നിവർ മുണ്ടുടുത്തും, ജെബി മേത്തർ കേരളീയ ശൈലിയിലുള്ള സാരിയുടുത്തുമാണ് സഭയിലെത്തി ശ്രദ്ധേയരായത്.
ബിജെപി നേതാവ് സുഷ്മിത ദേവാണ് ദക്ഷിണേന്ത്യൻ വേഷത്തെ അവഹേളിച്ചുകൊണ്ട് 'ലുങ്കിവാല' പരാമർശം നടത്തിയത്. ഇത് സഭയുടെ അന്തസിനും ദക്ഷിണേന്ത്യൻ ജനതയുടെ ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, സംഭവത്തിൽ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നൽകിയിട്ടുണ്ട്.